ദോഹ: മൂന്നാം സ്ഥാനത്തിനായുള്ള പോരില്‍ ക്രൊയേഷ്യക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ മൊറോക്കോ വീണു. സെമിയില്‍ ഫ്രാന്‍സിനെതിരേയും ശനിയാഴ്ച ക്രൊയേഷ്യക്കെതിരേയും അര്‍ഹതപ്പെട്ട പെനാല്‍റ്റികള്‍ നിഷേധിച്ചതിന്റെ നീരസത്തോടെയാണ് മൊറോക്കോ മടങ്ങുന്നത്. ആ നീരസം മൊറോക്കന്‍ താരം ഹക്കിമി നേരിട്ട് ഫിഫ തലവന് മുന്‍പില്‍ തുറന്ന് കാട്ടുകയും ചെയ്തു.
ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ശേഷം ടണലില്‍ വെച്ച് ഫിഫ തലവന്‍ ഇന്‍ഫാന്റിനോയ്ക്ക് നേരെ എത്തിയ ഹക്കിമി ശബ്ദം ഉയര്‍ത്തി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് മാധ്യമങ്ങള്‍ക്ക് ഫിഫ നിര്‍ദേശം നല്‍കിയതായും ആരോപണമുണ്ട്.
യുസഫ് നെസിരിയുടെ ഹെഡ്ഡര്‍ ബ്രൂണോ പെറ്റ്‌കോവിച്ചിന്റെ കൈകളില്‍ തട്ടിയതിന് മൊറോക്കോ പെനാല്‍റ്റിക്കായി ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല. ഫ്രാന്‍സിന് എതിരെ രണ്ട് പെനാല്‍റ്റി തങ്ങള്‍ക്ക് ലഭിക്കേണ്ടതായിരുന്നു എന്ന് കാണിച്ച് മൊറോക്കോ ഫിഫയ്ക്ക് പരാതി നല്‍കുകയും ചെയ്തു.
ടണലില്‍ ഫിഫ തലവന് മുന്‍പിലെത്തി ഹക്കിമി പ്രതിഷേധം അറിയിച്ച സംഭവത്തെ കുറിച്ച് എസ്‌വിടി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ പറയുന്നത് ഇങ്ങനെ, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ അവര്‍ ഞങ്ങളോട് നിര്‍ദേശിച്ചു. അവരെ നാണംകെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അത്. ആ സംഭവത്തിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകരോട് അത് റിപ്പോര്‍ട്ട് ചെയ്യരുത് എന്ന് അവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ