ഫൈനലില്‍ ഹാട്രിക്ക്; 56 വര്‍ഷത്തെ ഇടവേള; ആ നേട്ടത്തില്‍ ഇനി എംബാപ്പെയും

ഫ്രാന്‍സിന്റെ തിരിച്ചു വരവിന്റെ മുഴുവന്‍ മാര്‍ക്കും കെയ്‌ലിയന്‍ എംബാപ്പെയെന്ന 23കാരന് അവകാശപ്പെട്ടതാണ്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: 2018ലെ കിരീട നേട്ടം ആവര്‍ത്തിക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ലെങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച ഫൈനല്‍ സമ്മാനിച്ചാണ് അവര്‍ മടങ്ങുന്നത്. രണ്ട് ഗോള്‍ വഴങ്ങിയിട്ടും അവസാന പത്ത് മിനിറ്റിനിടെ രണ്ട് ഗോള്‍ മടക്കി കളി അധിക സമയത്തേക്കും മൂന്നാം ഗോള്‍ നേടിയപ്പോള്‍ അപ്പോഴും ഗോള്‍ മടക്കിയും ഫ്രാന്‍സ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി. വീണിടത്ത് നിന്നു ഫ്രാന്‍സ് ഓരോ വട്ടവും തിരിച്ചു കയറിയ കാഴ്ച അവിശ്വസനീയമായിരുന്നു. 

ഫ്രാന്‍സിന്റെ തിരിച്ചു വരവിന്റെ മുഴുവന്‍ മാര്‍ക്കും കെയ്‌ലിയന്‍ എംബാപ്പെയെന്ന 23കാരന് അവകാശപ്പെട്ടതാണ്. 80ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി ഫ്രാന്‍സിന് പ്രതീക്ഷ നല്‍കിയ താരം തൊട്ടു പിന്നാലെ കിടിലന്‍ ഗോള്‍ വലയിലെത്തിച്ച് അവര്‍ക്ക് സമനില സമ്മാനിച്ചു. അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയും വലയിലാക്കി മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി. ആദ്യ കിക്കെടുത്തതും എംബാപ്പെ തന്നെ. 

ഹാട്രിക്ക് നേട്ടത്തോടെ ഒരു അപൂര്‍വ റെക്കോര്‍ഡിലും താരം തന്റെ പേര് എഴുതി ചേര്‍ത്തു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമായി എംബാപ്പെ മാറി. 56 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു താരം ഫൈനലില്‍ മൂന്ന് വട്ടം വല കുലുക്കുന്നത്. 1966ല്‍ ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ജര്‍മനിക്ക് വേണ്ടി വല ചലിപ്പിച്ച ജ്യോഫ് ഹസ്റ്റാണ് ആദ്യ താരം. 

ഈ ലോകകപ്പില്‍ താരം ആകെ എട്ട് ഗോളുകളാണ് വലയിലാക്കിയത്. കഴിഞ്ഞ ലോകപ്പില്‍ ഫ്രാന്‍സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ച താരം രണ്ട് ലോകകപ്പുകളില്‍ നിന്നായി ഇതുവരെ 12 ഗോളുകള്‍ വലയിലാക്കി കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com