ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തർ നേർക്കുനേർ വന്നപ്പോൾ സമനില. വാശിയേറിയ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയും എടികെ മോഹൻ ബഗാനും ഓരോ ഗോൾ വീതം നേടിയാണ് തുല്ല്യതയിൽ പിരിഞ്ഞത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടിയെടുക്കാൻ നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.
മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ലക്ഷ്യം കണ്ടപ്പോൾ പ്രീതം കോട്ടാലിന്റെ സെൽഫ് ഗോളാണ് മുംബൈ സിറ്റിയ്ക്ക് തുണയായത്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനമായ പോരാട്ടത്തിൽ കളിയുടെ സമസ്ത മേഖലയിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
ഈ സമനിലയോടെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് മുംബൈ 13 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ആറാമതാണ്.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ലീഡെടുക്കാൻ മോഹൻ ബഗാന് സാധിച്ചു. സൂപ്പർ താരം ഡേവിഡ് വില്യംസാണ് ടീമിനായി സ്‌കോർ ചെയ്തത്. പ്ലേമേക്കർ ഹ്യൂഗോ ബൗമസിന്റെ പാസിൽ നിന്നാണ് താരം വല കുലുക്കിയത്. മുംബൈ മധ്യനിര താരം അഹമ്മദ് ജാഹുവിന്റെ പിഴവിൽ നിന്നാണ് ഗോളിന്റെ പിറവി.
മോഹൻ ബഗാന്റെ ആഹ്ലാദം അധികം നീണ്ടില്ല. 24ാം മിനിറ്റിൽ മുംബൈ സിറ്റി സമനില ഗോൾ നേടി. പ്രീതം കോട്ടാലിന്റെ സെൽഫ് ഗോളാണ് മുംബൈയ്ക്ക് സമനില സമ്മാനിച്ചത്. താരത്തിന്റെ ഹെഡ്ഡർ സ്വന്തം വലയിലേക്ക് തന്നെ കയറി.
രണ്ടാം പകുതിയിൽ മോഹൻ ബഗാനും മുംബൈയും ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ മാത്രം വന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ