വിന്‍ഡീസ് നിരയെ വിറപ്പിച്ച് ബൗളര്‍മാര്‍; ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

വിന്‍ഡീസ് നിരയെ വിറപ്പിച്ച് ബൗളര്‍മാര്‍; ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 265 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ വിന്‍ഡീസിന്റെ പോരാ്ടം 169 റണ്‍സില്‍ അവസാനിച്ചു. 

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. ദീപക് ചഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇരുവര്‍ക്കും പിന്തുണ നല്‍കി. 

വിന്‍ഡീസിനായി വാലറ്റത്ത് അല്‍സാരി ജോസഫ് (29), ഒഡേന്‍ സ്മിത്ത് (36) എന്നിവര്‍ ചെറുത്തു നിന്നതാണ് ഇന്ത്യന്‍ ജയം വൈകിപ്പിച്ചത്. 18 പന്തില്‍ മൂന്ന് സിക്‌സും ഫോറും സഹിതം 36 റണ്‍സെടുത്ത ഒഡേന്‍ സ്മിത്ത് ടോപ് സ്‌കോറര്‍.  

82 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഏഴ് പേരെ നഷ്ടമായി. അല്‍സാരി ജോസഫ്, ഒഡേന്‍ സ്മിത്ത് എന്നിവരുടെ ചെറുത്തു നില്‍പ്പും ഉണ്ടായിരുന്നില്ലെങ്കില്‍ വിന്‍ഡീസ് 100 പോലും കടക്കില്ലായിരുന്നു.  

വിജയത്തിലേക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 25 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ ഡാരന്‍ ബ്രാവോയും ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ചേര്‍ന്ന് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. 

ഷായ് ഹോപ്പ് (5), ബ്രെണ്ടന്‍ കിങ് (14), ഷമ്ര ബ്രൂക്ക്‌സ് (0), ഡാന്‍ ബ്രാവേ (19), നിക്കോളാസ് പൂരന്‍ (34), ജാസന്‍ ഹോള്‍ഡര്‍ (6), ഫാബിയന്‍ അലന്‍ (0), ഹെയ്ഡന്‍ വാല്‍ഷ് (13) എന്നിവരാണ് പുറത്തായത്. 

ദീപക് ചഹര്‍, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 

മധ്യനിരയുടെ കരുത്തില്‍ ഇന്ത്യ

നേരത്തെ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 265 റണ്‍സില്‍ എല്ലാവരും പുറത്തായി. 

ഇന്ത്യക്കായി ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ അര്‍ധ ശതകം നേടി. ശ്രേയസ് ആണ് ടോപ് സ്‌കോറര്‍. വാഷിങ്ടന്‍ സുന്ദര്‍, ദീപക് ചഹര്‍ എന്നിവരും ചെറുത്തു നിന്നതോടെയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സ്വന്തമായത്. 

42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ രക്ഷിച്ചെടുത്തത് ശ്രേയസ് അയ്യര്‍ ഋഷഭ് പന്ത് സഖ്യമാണ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ശ്രേയസ് 111 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറുകള്‍ സഹിതം 80 റണ്‍സെടുത്തു. പന്ത് 54 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളും ഒരു സിക്‌സും സഹിതം 56 റണ്‍സ് കണ്ടെത്തി. 

വാഷിങ്ടന്‍ സുന്ദര്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സ് എടുത്തു. ദീപക് ചഹര്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സാണ് അടിച്ചെടുത്തത്. 

തുടക്കത്തില്‍ ഒരു ബോള്‍ വ്യത്യാസത്തില്‍ രോഹിത്തിന്റേയും കോഹ്‌ലിയുടേയും വിക്കറ്റ് വീഴ്ത്തി അല്‍സാരി ജോസഫ് ആണ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. പിന്നാലെ ഓഡേന്‍ സ്മിത്ത് ധവാനേയും മടക്കി. 

15 പന്തില്‍ നിന്ന് 13 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. കോഹ്‌ലി രണ്ട് പന്തില്‍ ഡക്കായി. രോഹിത്തിനെ അല്‍സാരി ജോസഫ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ കോഹ്‌ലിയെ ഷായ് ഹോപ്പിന്റെ കൈകളില്‍ എത്തിച്ചു. പത്ത് റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്. താരത്തെ ഓഡേന്‍ സ്മിത്ത് ഹോള്‍ഡറുടെ കൈകളില്‍ എത്തിച്ചു. 

പിന്നാലെയാണ് ശ്രേയസിന് കൂട്ടായി പന്ത് ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് പോരാട്ടം വിന്‍ഡീസ് ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു. സ്‌കോര്‍ 152ല്‍ നില്‍ക്കെയാണ് പന്ത് പുറത്തായത്. പന്തിനെ ഹെയ്ഡന്‍ വാല്‍ഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് ക്യാച്ചെടുത്താണ് പുറത്താക്കിയത്. 

പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവിനെ ഫാബിയന്‍ അല്ലന്‍ ഷമ്ര ബ്രൂക്‌സിന്റെ കൈകളില്‍ എത്തിച്ചു. കുല്‍ദീപ് യാദവ് (5), മുഹമ്മദ് സിറാജ് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പ്രസിദ്ധ് കൃഷ്ണ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 

വിന്‍ഡീസിനായി ജെയ്‌സന്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഒഡേന്‍ സ്മിത്ത്, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com