ബംഗളൂരു: എബി ഡിവില്ല്യേഴ്സിന്റെ അഭാവമായിരിക്കും ക്രിക്കറ്റ് പ്രേമികൾ വരുന്ന ഐപിഎല്ലിൽ ശ്രദ്ധിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്. എന്നാൽ ഡിവില്ല്യേഴ്സിന്റെ പിൻഗാമിയെന്ന് പരക്കെ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ താരം തന്നെയായ ഡെവാൽഡ് ബ്രെവിസിനെ ഇനി ഐപിഎല്ലിൽ കാണാം.
അണ്ടർ 19 ലോകകപ്പിൽ ശ്രദ്ധേയ ബാറ്റിങ് പുറത്തെടുത്ത ഡെവാൽഡ് ബ്രെവിസ് ഐപിഎൽ മെഗാ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട യുവ താരങ്ങളിൽ ഒരാളാണ്. താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. മൂന്ന് കോടി രൂപയ്ക്കാണ് 'ബേബി എബി' എന്ന വിളിപ്പേരുള്ള താരത്തെ മുംബൈ പാളയത്തിലെത്തിച്ചത്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരമാണ് ബ്രെവിസ്. താരത്തെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സും കൊണ്ടുപിടിച്ച് രംഗത്തുണ്ടായിരുന്നു. എന്നാൽ മുംബൈയാണ് ലേലത്തിൽ വിജയിച്ചത്.
ബംഗ്ലാദേശിന് എതിരായ ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ 130 പന്തിൽ നിന്ന് ബ്രെവിസ് 138 റൺസ് അടിച്ചെടുത്തിരുന്നു. അണ്ടർ 19 ലോകകപ്പിലെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡിൽ ഇവിടെ ശിഖർ ധവാനെയും ബ്രെവിസ് മറികടന്നിരുന്നു.
506 റൺസാണ് അണ്ടർ 19 ലോകകപ്പിൽ ബ്രെവിസ് സ്‌കോർ ചെയ്തത്. 84.33 ആണ് ബ്രെവിസിന്റെ ബാറ്റിങ് ശരാശരി. രണ്ട് സെഞ്ച്വറിയും മൂന്ന് അർധ ശതകവും ബ്രെവിസ് നേടി. ബ്രെവിസിന്റെ കളി ശൈലിയാണ് ബേബി എബി എന്ന പേര് താരത്തിന് നേടിക്കൊടുത്തത്.
തന്റെ ശൈലിയുമായി ബ്രെവിസിന്റെ ബാറ്റിങ്ങിന് സാമ്യമുണ്ട് എന്ന് ഡിവില്ലിയേഴ്‌സ് തന്നെ പറഞ്ഞു കഴിഞ്ഞു. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. നേരിട്ട് കണ്ടു കഴിഞ്ഞപ്പോഴാണ് അവന്റെ കഴിവ് എത്രമാത്രം എന്ന് തിരിച്ചറിഞ്ഞത്. ആക്രമിച്ച കളിക്കുന്ന തങ്ങളുടെ ശൈലികൾ തമ്മിൽ സാമ്യമുണ്ടെന്നും ഡിവില്ല്യേഴ്സ് സാക്ഷ്യപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ