തിരിച്ചു വരവിൽ രണ്ട് വിക്കറ്റെടുത്ത് ശ്രീശാന്ത്; നാല് പേരെ മടക്കി അരങ്ങേറ്റം അവിസ്മരണീയമാക്കി ഏദൻ; രഞ്ജിയിൽ മികച്ച തുടക്കമിട്ട് കേരളം

തിരിച്ചു വരവിൽ രണ്ട് വിക്കറ്റെടുത്ത് ശ്രീശാന്ത്; നാല് പേരെ മടക്കി അരങ്ങേറ്റം അവിസ്മരണീയമാക്കി ഏദൻ; രഞ്ജിയിൽ മികച്ച തുടക്കമിട്ട് കേരളം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

രാജ്കോട്ട്: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യ ദിനത്തിൽ മികച്ച പ്രകടനവുമായി കേരളം. എലൈറ്റ് ഗ്രൂപ്പ് എയിൽ മേഘാലയെ നേരിടുന്ന കേരളം എതിരാളികളുടെ ഒന്നാം ഇന്നിങ്സ് വെറും 148 റൺസിൽ അവസാനിപ്പിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ശ്രീശാന്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കേരളത്തിനായി അരങ്ങേറിയ 17കാരൻ ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റുകൾ വീഴ്ത്തി അരങ്ങേറ്റം അവിസ്മരണീയമാക്കി. 

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസെന്ന നിലയിൽ. 29 റൺസുമായി രാഹുൽ പിയും 28 റൺസുമായി രോഹൻ കുന്നുമ്മലുമാണ് ക്രീസിൽ.

ടോസ് നേടി കേരളം ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 40.4 ഓവറിലാണ് കേരളം മേഘാലയയെ 148 റൺസിന് പുറത്താക്കിയത്. ഏദൻ ആപ്പിൾ ടോം 9 ഓവറിൽ 41 റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകൾ പിഴുതത്. ശ്രീശാന്ത് 11.5 ഓവറിൽ 40 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. മനു കൃഷ്ണൻ മൂന്ന് വിക്കറ്റുകളും ബേസിൽ തമ്പി ഒരു വിക്കറ്റെടുത്തു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയക്കായി ക്യാപ്റ്റൻ പുനീത് ബിഷ്ടിന്റെ അർധ സെഞ്ച്വറിയാണ് സ്കോർ 100 കടത്തിയത്. സഹതാരങ്ങളെല്ലാം കേരളത്തിനു മുന്നിൽ കളി മറന്ന മത്സരത്തിൽ, പുനീത് ബിഷ്ട് നേടിയത് 93 റൺസ്. 90 പന്തിൽ 19 ഫോറുകളോടെ 93 റൺസെടുത്ത ബിഷ്ടിന് അർഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. 

മേഘാലയ നിരയിൽ പുനീതിനു പുറമെ രണ്ടക്കം കണ്ടത് ഓപ്പണർ കിഷൻ ലിങ്ദോ (48 പന്തിൽ 26), ചിരാഗ് ഖുറാന (37 പന്തിൽ 15) എന്നിവർ മാത്രം. കിൻഷി (0), രവി തേജ (1), ലെറി (1), ഡിപ്പു (2), ആകാശ് കുമാർ (0), ആര്യൻ (1), ചെങ്‌കാം സാങ്മ (0) എന്നിവർ നിരാശപ്പെടുത്തി.

രാജ്കോട്ടിലാണ് മത്സരം. പരുക്കിന്റെ പിടിയിലായ സഞ്ജു സാംസൺ ഈ മത്സരത്തിൽ കളിക്കുന്നില്ല. സച്ചിൻ ബേബിയാണ് കേരള ടീമിന്റെ നായകൻ. മേഘാലയയ്ക്കെതിരെ മികച്ച വിജയം നേടി തുടക്കം ഗംഭീരമാക്കുകയാണു കേരളത്തിന്റെ ലക്ഷ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com