'നിയന്ത്രിക്കാനായില്ല, ഭാര്യ പൊട്ടിക്കരഞ്ഞു'; ഗബ്ബ ടെസ്റ്റിന് മുന്‍പുണ്ടായ സംഭവം ചൂണ്ടി അശ്വിന്‍

'വിദേശപര്യടനങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം എന്റെ ഭാര്യക്ക് അറിയാവുന്നതാണ്'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: ബയോ ബബിളിനുള്ളില്‍ കഴിയേണ്ടി വരുന്നത് കളിക്കാരേയും കുടുംബാംഗങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് വിരല്‍ചൂണ്ടി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഗബ്ബ ടെസ്റ്റിലേക്ക് എത്തിയപ്പോഴേക്കും സമ്മര്‍ദം താങ്ങാനാവാതെ ഭാര്യ കരയുകയായിരുന്നു എന്നാണ് അശ്വിന്‍ വെളിപ്പെടുത്തുന്നത്. 

വിദേശപര്യടനങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം എന്റെ ഭാര്യക്ക് അറിയാവുന്നതാണ്. പത്ത് വര്‍ഷത്തോളമായി അവളത് ചെയ്യുന്നു. എന്നാല്‍ ബ്രിസ്‌ബേനില്‍ ഞങ്ങള്‍ എത്തി കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോയി. മുറിയില്‍ എത്തിച്ചിട്ട് അവര്‍ ഞങ്ങളോട് പറഞ്ഞത് ഇവിടെ നിന്ന് ഇറങ്ങാനാവില്ല എന്നാണ്, അശ്വിന്‍ പറയുന്നു.

ഇനി ഈ ഹോട്ടല്‍ മുറികളിലായി കഴിയാനാവില്ല എന്നാണ് ഭാര്യ പറഞ്ഞത്

പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കരയുന്ന ശബ്ദം കേട്ടു. എന്റെ കുട്ടികള്‍ കരയുന്നതായിരുന്നില്ല അത്. നോക്കിയപ്പോള്‍ ഭാര്യ കരയുന്നതാണ് കണ്ടത്. എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. ഇനി ഈ ഹോട്ടല്‍ മുറികളിലായി കഴിയാനാവില്ല എന്നാണ് ഭാര്യ പറഞ്ഞത്. നിങ്ങള്‍ പരിശീലനത്തിനായി പോവുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ ഈ മുറിയില്‍ തന്നെയാണ്. നിങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാന്‍ വന്നത്. എന്നാല്‍ ഇനിയും എനിക്കതിന് സാധിക്കില്ല എന്നും ഭാര്യ എന്നോട് പറഞ്ഞു.

 അല്‍പ്പായുസുള്ള കരിയറാണ്

ക്രിക്കറ്റ് താരങ്ങള്‍ പണം സമ്പാദിക്കുന്നുണ്ട്. എന്നാല്‍ അല്‍പ്പായുസുള്ള കരിയറാണ് ഇതെന്ന് മറക്കരുത്. പല ത്യാഗങ്ങളും ക്രിക്കറ്റ് താരങ്ങള്‍ സഹിക്കുന്നുണ്ട്. പല കാര്യങ്ങളും ഞാന്‍ വേണ്ടന്ന് വെച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കളുടെ ഏക മകനാണ് ഞാന്‍. 27 വര്‍ഷമായി ഞാന്‍ ദിപാവലിയും പൊങ്കലും ആഘോഷിച്ചിട്ട്. 

കോവിഡ് ബാധിച്ച് എന്റെ മാതാപിതാക്കള്‍ ആശുപത്രിയിലായി. ഏഴ് മാസത്തോളം എനിക്ക് അവരെ കാണാതെ ഇരിക്കേണ്ടി വന്നു. ഇന്ത്യയില്‍ എല്ലാത്തിനേക്കാളും വലുതാണ് ക്രിക്കറ്റ് എന്നും ക്രിക്കറ്റ് താരങ്ങള്‍ ത്യജിക്കുന്ന കാര്യങ്ങളിലേക്ക് ചൂണ്ടി അശ്വിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com