പല്ലെക്കീല്‍: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ടി20 പരമ്പര നേട്ടത്തിന് പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.2 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി പറയാനിറങ്ങിയ ഇന്ത്യന്‍ പെണ്‍ പട 38 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ദീപ്തി ശര്‍മയുടെ പ്രകടനം ജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (44), ഷെഫാലി വര്‍മ (35), ഹര്‍ലീന്‍ ഡിയോള്‍ (34), ദീപ്തി ശര്‍മ (പുറത്താകാതെ 22), പൂജ വസ്ത്രാകര്‍ (പുറത്താകാതെ 21) എന്നിവര്‍ തിളങ്ങി.
ലങ്കയ്ക്കായി ഇനോക രണവീര നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒഷദി രണസിംഗെ രണ്ട് വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവരുടെ തീരുമാനം തെറ്റാണെന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ തെളിയിച്ചു. ഇന്ത്യക്കായി രേണുക സിങ്, ദീപ്തി ശര്‍മ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പൂജ വസ്ത്രാകര്‍ രണ്ട് വിക്കറ്റെടുത്തു. രാജേശ്വരി ഗെയ്ക്‌വാദ്, ഹര്‍മന്‍പ്രീതി കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
43 റണ്‍സെടുത്ത നിലാക്ഷി ഡി സില്‍വയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഹസിനി പെരേര 37 റണ്‍സും ഹര്‍ഷിത സമരവിക്രമ 28 റണ്‍സും കണ്ടെത്തി. മറ്റൊരാളും തിളങ്ങിയില്ല.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ