എഡ്ജ്ബാസ്റ്റണില്‍ ആദ്യ ജയം തേടി ഇന്ത്യ; പരമ്പര സമനിലയിലാക്കാന്‍ സ്റ്റോക്ക്‌സ്; പോരിന് ഇന്ന് തുടക്കം 

നിലവില്‍ പരമ്പരയില്‍ 2-1ന് മുന്‍പിലാണ് ഇന്ത്യ. എഡ്ജ്ബാസ്റ്റണില്‍ സമനില നേടിയാല്‍ പോലും ഇന്ത്യക്ക് പരമ്പര ജയം ഉറപ്പിക്കാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് ഇന്ന് തുടക്കം. രോഹിത്തിന്റെ അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നിനാണ് ടെസ്റ്റ് ആരംഭിക്കുന്നത്. 

നിലവില്‍ പരമ്പരയില്‍ 2-1ന് മുന്‍പിലാണ് ഇന്ത്യ. എഡ്ജ്ബാസ്റ്റണില്‍ സമനില നേടിയാല്‍ പോലും ഇന്ത്യക്ക് പരമ്പര ജയം ഉറപ്പിക്കാം. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ഇതുവരെ ഇംഗ്ലണ്ടില്‍ ജയിച്ചിട്ടില്ല. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ഇംഗ്ലണ്ടിന്റെ ഉരുക്കുകോട്ടയാണ് എന്നത് ഇന്ത്യയുടെ സമ്മര്‍ദം കൂട്ടുന്നു. 

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ഒഴിവാക്കേണ്ടി വന്നത്. അന്ന് ഇംഗ്ലണ്ടിനേയും ഇന്ത്യയേയും നയിച്ച ക്യാപ്റ്റന്മാരല്ല ഇന്ന് അവരെ നയിക്കുന്നത്. റൂട്ടിന് പകരം ബെന്‍ സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി. 

ഇന്ത്യക്കും ഇംഗ്ലണ്ടിനും പുതിയ ക്യാപ്റ്റന്മാര്‍

അന്ന് കോഹ് ലിയാണ് ഇന്ത്യയെ നയിച്ചത് എങ്കില്‍ ഇന്ന് രോഹിത്ത് ആണ് ഫുള്‍ ടൈം ക്യാപ്റ്റന്‍. ഇരു ടീമിന്റേയും കോച്ചിങ് സ്റ്റാഫിലും മാറ്റമുണ്ടായി. രവി ശാസ്ത്രിയില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തു. ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലവും എത്തി. 

ഇന്ത്യയുടെ സാധ്യതാ ഇലവനിലേക്ക് വരുമ്പോള്‍ ആര്‍ അശ്വിനോ ശാര്‍ദുല്‍ താക്കൂറോ പ്ലേയിങ് ഇലവനിലേക്ക് എത്തുക എന്നതാണ് പ്രധാന ചോദ്യം. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ നാല് ടെസ്റ്റിലും അശ്വിന്‍ കഴിച്ചിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തി. ഇത് എഡ്ജ്ബാസ്റ്റണിലെ സാഹചര്യം എങ്ങനെയാവും എന്ന സൂചന നല്‍കുന്നു. 

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. ആറെണ്ണത്തില്‍ തോറ്റപ്പോള്‍ ഒരു ടെസ്റ്റ് സമനിലയിലായി. ഇംഗ്ലണ്ടില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ജയിച്ചിട്ടില്ല. 1986ലും 2021ലുമാണ് ഇന്ത്യ രണ്ട് ടെസ്റ്റ് ഇംഗ്ലണ്ടില്‍ ജയിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com