ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്, പിരിയാതെ റൂട്ടും ബെയർസ്‌റ്റോയും; ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇം​ഗ്ലണ്ട്, പരമ്പര സമനില 

ജോ റൂട്ട് 142 റൺസും ജോണി ബെയർസ്‌റ്റോ 114 റൺസുമായി സെഞ്ചുറി കുറിച്ചു
ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്/ ചിത്രം: എഎഫ്പി
ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്/ ചിത്രം: എഎഫ്പി
Updated on
1 min read

ബിർമിങ്ഹാം: എഡ‍്ജ്ബാസ്റ്റണിലെ അ‍ഞ്ചാം ടെസ്റ്റിൽ വിജയം നേടി ഇം​ഗ്ലണ്ട്. ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി ഇം​ഗ്ലണ്ട് പരമ്പര സമനിലയിലാക്കി. നാലാം വിക്കറ്റിൽ ഒന്നിച്ച ജോ റൂട്ടും ജോണി ബെയർസ്‌റ്റോയും ചേർന്നാണ് ആതിഥേയരെ വിജയതീരത്തെത്തിച്ചത്. ജോ റൂട്ട് 142 റൺസും ജോണി ബെയർസ്‌റ്റോ 114 റൺസുമായി സെഞ്ചുറി കുറിച്ചു. 

ഓസ്ട്രേലിയയ്ക്കെതിരെ പിന്തുടർന്നു നേടിയ 359 റൺസായിരുന്നു  ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റൺചേസ്. എന്നാൽ ഇത്തവണ ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം താണ്ടിയാണ് ഇം​ഗ്ലണ്ട് ജയം സ്വന്തമാക്കിയത്.

259/3 എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി ആരംഭിച്ചത്. ജയിക്കാൻ 119 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. നേരത്തെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനായി അലക്‌സ് ലീസും സാക് ക്രൗളിയും ചേർന്ന മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുയർത്തി. എന്നാൽ പിന്നീട് തുടരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 

അലക്‌സ് ലീസ് 56 റൺസെടുത്ത് മടങ്ങി. സാക് ക്രൗളി 46 റൺസ് കണ്ടെത്തി. മൂന്നാമനായി ക്രീസിലെത്തിയ ഒലി പോപ് സംപുജ്യനായി കൂടാരം കയറി. ഒപ്പണിങ് വിക്കറ്റിൽ ലീസ് ക്രൗളി സഖ്യം 107 റൺസെടുത്തു. ക്യാപ്റ്റൻ ബുമ്രയാണ് ക്രൗളിയെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. ചായ്ക്ക് പിരിഞ്ഞ് മത്സരം തുടങ്ങിയതിന് പിന്നാലെ ഒലി പോപിനെയും ബുമ്ര തന്നെ മടക്കി. അലക്‌സ് ലീസിനെ മുഹമ്മദ് സിറാജ് ജഡേജ സഖ്യം റണ്ണൗട്ടാക്കി.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ പോരാട്ടം 245 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ ഇന്ത്യക്ക് 377 റൺസ് ലീഡായി. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 416 റൺസാണ് കണ്ടെത്തിയത്. ഇംഗ്ലണ്ട് 284 റൺസും എടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com