ബിർമിങ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റിനിടെ ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് വംശീയാധിക്ഷേപമുണ്ടായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 32കാരനായ ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായി ബര്‍മിങ്ങാം പൊലീസ് ശനിയാഴ്ച അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൊതുസ്ഥലത്ത് വംശീയമായ മോശം പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്.
എഡ്ജ്ബാസ്റ്റൺ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് വംശീയ അധിക്ഷേപവും തെറി വിളിയടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയത്. സംഭവം വിവാദമായതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റേഡിയത്തിലുണ്ടായിരുന്ന ചില ഇംഗ്ലണ്ട് ആരാധകര്‍ ഇന്ത്യന്‍ കാണികള്‍ക്കു നേരെ മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ ഇംഗ്ലണ്ട് കാണികളില്‍ നിന്നുണ്ടായ മോശം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഇംഗ്ലണ്ട് കാണികള്‍ ഉപയോഗിച്ചുവെന്ന് വിവിധയാളുകള്‍ ട്വീറ്റ് ചെയ്തിരുന്നു. സ്റ്റേഡിയത്തിന്റെ തെക്ക് ഭാഗത്തെ ഗാലറിക്ക് താഴെ ഇരുന്ന ഇംഗ്ലീഷ് കാണികള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ മോശം വാക്കുകള്‍ പ്രയോഗിച്ചതായും ആരോപണമുയർന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ