ന്യൂഡല്‍ഹി: ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റുകളുമായി കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുമ്ര ഐസിസി ഏകദിന റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി. ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെ മറികടന്നാണ് ബുമ്ര ഒന്നാമതെത്തിയത്. 2020 ഫെബ്രുവരിയിലാണ് ബുമ്രയെ ബോള്‍ട്ട് പിന്നിലാക്കിയത്.
ഓവലില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലെ ബൗളിങ് പ്രകടനമാണ് ജസ്പ്രീത് ബുമ്രയെ നമ്പര്‍ വണ്‍ ആക്കിയത്. വെറും 19 റണ്‍സിനു ആറു വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഈ മിന്നല്‍പ്രകടനമാണ് റാങ്കിങ്ങില്‍ കുതിക്കാന്‍ ബുമ്രയെ സഹായിച്ചത്. ഒറ്റയടിക്കു അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം ഒന്നമാതെത്തിയത്.
പാകിസ്താന്റെ ഷഹീന്‍ അഫ്രീഡി മൂന്നാംസ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
കപില്‍ദേവിന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഒന്നാമത്തെത്തുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ് ബുമ്ര. മനീന്ദര്‍ സിങ്ങ്, അനില്‍ കുംബ്ലെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഒന്നാമതെത്തിയ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍. പട്ടികയില്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും നില മെച്ചപ്പെടുത്തി,
ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ മുന്നില്‍ ഇന്ത്യന്‍ താരം നായകന്‍ രോഹിത് ശര്‍മയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താവാതെ 76 റണ്‍സെടുത്തെങ്കിലും അദ്ദേഹം നാലാം സ്ഥാനത്തു തന്നെ തുടരുകയാണ്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, ടീമംഗമായ ഇമാമുള്‍ ഹഖ് എന്നിവരാണ് ഏകദിന റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍.
ടി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന റാങ്കുള്ള ബാറ്ററായി സൂര്യകുമാര്‍ യാദവ് മാറി. പുതിയ റാങ്കിങ്ങില്‍ അദ്ദേഹം അദ്ദേഹം അഞ്ചാംസ്ഥാനത്താണ്. 44 സ്ഥാനങ്ങള്‍ കയറിയാണ് താരം ഇപ്പോള്‍ പുതിയ അഞ്ചാമനായി മാറിയിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ