യൂജിൻ: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം മലയാളി താരത്തിന് നേട്ടം. ലോംഗ് ജമ്പിൽ എം ശ്രീശങ്കർ ഫൈനലിൽ കടന്നു. 8.00 മീറ്റർ യോഗ്യതാ റൗണ്ടിൽ ചാടിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്.
ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർ ഫിനിഷ് ചെയ്തത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമായി ശ്രീശങ്കർ. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്.
ശ്രീശങ്കർ 2018 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 7.47 മീറ്റർ ചാടി വെങ്കലം നേടിയിരുന്നു. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, റൺ-അപ്പ് പ്രശ്‌നങ്ങളുമായി മല്ലിട്ട് ഇറങ്ങിയ ശ്രീശങ്കർ ഫൈനലിൽ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തി.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിൽ കടന്നു.
ഹീറ്റ്‌സിൽ മൂന്നാമനായാണ് താരം ഫിനിഷ് ചെയ്തത്. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ പെറുവിന്റെ കിംബെർലി ഗാർഷ്യ ലിയോൺ സ്വർണം നേടി. ഈ ഇനത്തിൽ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 34-ാം സ്ഥാനത്താണ് പ്രിയങ്ക ഫിനിഷ് ചെയ്തത്. 20 കിലോമീറ്റർ പൂർത്തിയാക്കിയത് ഒരു മണിക്കൂറും 39 മിനിറ്റും 42 സെക്കൻഡുമെടുത്താണ്.
പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ സന്ദീപ് കുമാറിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഫൈനലിൽ താരം 40-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ