നാല് വര്‍ഷത്തെ കരാറില്‍ 34കാരനെ മുന്നേറ്റ നിരയിലേക്ക് ബാഴ്‌സ സ്വന്തമാക്കുന്നത് ചൂണ്ടി നെറ്റി ചുളിച്ചവരുണ്ട്. ഒരു ബില്യണ്‍ ഡോളര്‍ കടത്തില്‍ നില്‍ക്കുമ്പോഴും ലാ ലീഗയുടെ സാമ്പത്തിക അച്ചടക്ക നടപടി മുന്‍പില്‍ നില്‍ക്കുമ്പോഴും പോളിഷ് താരത്തെ സ്വന്തമാക്കാനുള്ള ട്രാന്‍സ്ഫറുമായി ബാഴ്‌സ മുന്‍പോട്ട് പോയി. എന്നാല്‍ ബയേണിലേക്ക് എത്തിയതിന് ശേഷം എത്ര മത്സരങ്ങള്‍ ലെവന്‍ഡോസ്‌കിക്ക് നഷ്ടമായി എന്നത് വ്യക്തമാക്കുന്നു ബാഴ്‌സയുടെ നീക്കം തെറ്റാനിടയില്ലെന്ന്...
എട്ട് സീസണുകളാണ് ബയേണിന് വേണ്ടി ലെവന്‍ഡോസ്‌കി കളിച്ചത്. പരിക്കിനെ തുടര്‍ന്ന് നഷ്ടമായത് 23 മത്സരങ്ങള്‍ മാത്രം. 30കള്‍ പിന്നിട്ടതോടെ ക്രിസ്റ്റിയാനോയുടെ വേഗം കുറയുന്നത് ഫുട്‌ബോള്‍ ലോകം കണ്ടു. എന്നാല്‍ കരിയറിലെ തന്റെ ഏറ്റവും മികച്ച ഫോമില്‍ ഇനിയും വര്‍ഷങ്ങളുണ്ടെന്ന് ലെവന്‍ഡോസ്‌കി ഉറപ്പിക്കുന്നു.
ദി ബോഡി
ബുണ്ടസ് ലീഗയില്‍ 12 സീസണുകളില്‍ നിന്നായി 312 ഗോളുകളാണ് ലെവന്‍ഡോസ്‌കി നേടിയത്. 78 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടുകെട്ടിയ ലെവന്‍ഡോസ്‌കി 69 വട്ടം വല കുലുക്കി. ദി ബോഡി എന്നാണ് ലെവന്‍ഡോസ്‌കിക്ക് പെപ്പ് ഗ്വാര്‍ഡിയോള നല്‍കിയിരിക്കുന്ന നിക്ക്‌നെയിം. ഭാര്യയാണ് ലെവന്‍ഡോസ്‌കിയുടെ ഫിറ്റ്‌നസ് ഗുരു. കരാട്ടെ ലോകകപ്പില്‍ വെങ്കലമെഡല്‍ ജേതാവാണ് ലെവന്‍ഡോസ്‌കിയുടെ ഭാര്യ. 2006ല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ലെവന്‍ഡോസ്‌കിയെ തന്റെ ഹോം ടൗണ്‍ ക്ലബായ ലെഗിയ വാഴ്‌സോ ഒഴിവാക്കിയിരുന്നു.
ഹെഡ്ഡറുകളിലും പ്രസ്സിങ് ഗെയിമുകളിലും ലെവന്‍ഡോസ്‌കിക്ക് പിഴക്കില്ലെന്ന് ബാഴ്‌സക്ക് വിശ്വസിക്കാം. നിലവില്‍ അന്‍സു ഫാതി, ടോറസ്, ഓബമയാങ്, മെംഫിസ് ഡീപേ, ഡെബെംലെ എന്നിവരാണ് ബാഴ്‌സയുടെ മുന്നേറ്റ നിരയിലുള്ളത്. ലെവന്‍ഡോസ്‌കി എത്തുന്നതോടെ ഫ്രെങ്കി ഡെ ജോങ്ങിന് ബാഴ്‌സയ്ക്ക് പുറത്തേക്ക് വഴി തുറക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ