നെവാഡ: പ്രീസീസണിലെ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സ. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സയുടെ ജയം. റാഫിഞ്ഞയാണ് ബാഴ്‌സക്കായി വിജയ ഗോള്‍ നേടിയത്. അവസാന 10 മിനിറ്റില്‍ കോര്‍ട്ടുവയുടെ ഗോള്‍ വലക്ക് മുന്‍പിലെ ചെറുത്ത് നില്‍പ്പാണ് റയലിനെ കൂടുതല്‍ നാണക്കേടിലേക്ക് വീഴുന്നതില്‍ നിന്ന് രക്ഷിച്ചത്.
ഡെബെംലെയുടെ നേതൃത്വത്തില്‍ ബാഴ്‌സ നടത്തിയ ആക്രമണങ്ങള്‍ 4-0ന്റെ ജയത്തിലേക്ക് സാവിയേയും കൂട്ടരേയും എത്തിക്കേണ്ടതായിരുന്നു. എന്നാല്‍ കോര്‍ട്ടുവ തന്റെ മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തു. ആദ്യമായി ബാഴ്‌സ കുപ്പായത്തില്‍ ഇറങ്ങിയ ലെവന്‍ഡോസ്‌കി ഗോള്‍ നേടുന്നതിന് അടുത്തെത്തിയിരുന്നു.
റയല്‍ താരം എഡര്‍ മിലിറ്റാവോയുടെ പിഴവാണ് ബാഴ്‌സയുടെ ബ്രസീലിയന്‍ താരത്തിന് ഗോള്‍ വലയിലേക്ക് റോക്കറ്റ് ഷോട്ട് പായിക്കാന്‍ വഴിതുറന്നത്. ബാഴ്‌സക്ക് വേണ്ടി പ്രീ സീസണില്‍ റാഫിഞ്ഞ നേടുന്ന രണ്ടാമത്തെ ഗോളാണ് ഇത്.
കരീം ബെന്‍സെമയുടെ അഭാവം റയലിന് തിരിച്ചടിയായിരുന്നു. 9 ഷോട്ടുകള്‍ റയലില്‍ നിന്ന് വന്നപ്പോള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒന്ന് പോലും ഉണ്ടായില്ല. ടാര്‍ഗറ്റിലേക്ക് ആറ് ഷോട്ടുകളാണ് ബാഴ്‌സയില്‍ നിന്ന് വന്നത്. യുഎസില്‍ നടക്കുന്ന പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ 6-0ന് എംഎല്‍എസ് ടീമായ ഇന്റര്‍ മിയാമിയേയും ബാഴ്‌സ വീഴ്ത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates