ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസനെ നിയമിച്ചു. ഇത് മൂന്നാം തവണയാണ് ഷാകിബ് നായക സ്ഥാനത്തെത്തുന്നത്.
മൊമിനുല്‍ ഹഖിന് പകരമാണ് ഷാകിബ് വീണ്ടും ടീമിന്റെ അമരത്തെത്തുന്നത്. ബാറ്റിങ് ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മൊമിനുല്‍ സ്ഥാനമൊഴിഞ്ഞത്.
ലിറ്റന്‍ ദാസാണ് പുതിയ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍. ഈ മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഷാകിബായിരിക്കും ബംഗ്ലാ ടീമിനെ നയിക്കുക.
ക്യാപ്റ്റനായ ശേഷം ഈ വര്‍ഷം കളിച്ച ആറ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 30കാരനായ മൊമിനുല്‍ ഹഖിന് 162 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. 16.20 ആണ് സ്‌ട്രൈക്ക് റേറ്റ്. അവസാനം നടന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് മുന്‍ നായകന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
35കാരനായ ഷാകിബ് 2009ലാണ് ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനാകുന്നത്. സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഷാകിബിനെ 2011ല്‍ സ്ഥാനത്ത് നിന്ന് മാറ്റി. പിന്നീട് 2017ല്‍ വീണ്ടും ക്യാപ്റ്റനായി നിയമിച്ചു. 2019ല്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് താരത്തിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് രണ്ടാം ഘട്ടം സ്ഥാനം നഷ്ടമായത്.
ക്യാപ്റ്റനെന്ന നിലയില്‍ 14 മത്സരങ്ങളിലാണ് നേരത്തെ ഷാകിബ് ടീമിനെ നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് വിജയം. 11 മത്സരങ്ങള്‍ തോറ്റു.
ഈ മാസം അഞ്ച് മുതലാണ് ബംഗ്ലാദേശിന്റെ വിന്‍ഡീസ് പര്യചടനം. രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരകളും ടീം കളിക്കും.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ