ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന മുന്നേറ്റ താരം കാര്‍ലോസ് ടെവസ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബൊക്ക ജൂനിയേഴ്‌സ് ക്ലബിന്റെ താരമായിരുന്ന ടെവസ് ഒരു വര്‍ഷമായി ടീമില്‍ കളിക്കുന്നില്ല. അന്ന് തന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ ടെവസ് ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇനിയും കളിക്കാന്‍ തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് 38കാരനായ താരം വ്യക്തമാക്കി.
തന്റെ ഉള്ളിലുള്ള പ്രതിഭ മുഴുവന്‍ ഫുട്‌ബോളിന് നല്‍കി കഴിഞ്ഞു. ഇനി ഒന്നും നല്‍കാനില്ലെന്നും താരം വ്യക്തമാക്കി. ബൊക്ക ജൂനിയേഴ്‌സിലൂടെ കരിയര്‍ തുടങ്ങി ആ ക്ലബില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ ടെവസിനായി.
അര്‍ജന്റീനയ്ക്കായി മിന്നും പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ടെവസ് യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ മുന്നേറ്റങ്ങളിലും നിറഞ്ഞു നിന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ഇറ്റാലിയന്‍ മുന്‍ ചാമ്പ്യന്‍മാരായ യുവന്റസ്, അര്‍ജന്റീന ക്ലബ് കൊറിന്ത്യന്‍സ് ടീമുകള്‍ക്കായും താരം ബൂട്ടണിഞ്ഞു.
ബൊക്ക ജൂനിയേഴ്‌സിനൊപ്പം 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കുറച്ച് കാലമെ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവിടെ ചാമ്പ്യന്‍സ് ലീഗ് അടക്കം ആറ് കിരീടങ്ങള്‍ നേടി. മാഞ്ചസ്റ്ററില്‍ റൂണിയും റൊണാള്‍ഡോയും ടെവസും അടങ്ങിയ അറ്റാക്കിങ് കൂട്ടുകെട്ട് ആരാധകരുടെ സ്വപ്‌ന സംഘമായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തുമ്പോള്‍ ടെവസായിരുന്നു മുന്‍നിരയില്‍. ഇറ്റലിയിലും അദ്ദേഹം ലീഗ് കിരീടങ്ങള്‍ നേടി.
അര്‍ജന്റീനക്കായി 75 മത്സരങ്ങള്‍ ടെവസ് കളിച്ചിട്ടുണ്ട്. 2004ല്‍ ഏതന്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ അര്‍ജന്റീന ടീമില്‍ ടെവസുണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ