ഡല്‍ഹി: സഞ്ജു സാംസണിന് പറ്റിയ ഇടമാണ് ഓസ്‌ട്രേലിയ എന്നും താരത്തെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തണം എന്നും രവി ശാസ്ത്രി. ഈ വര്‍ഷം ഒക്ടോബറിലാണ് ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ്.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ബൗണ്‍സ് നന്നായി ലഭിക്കുന്ന പിച്ചില്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഏറ്റവും അധികം സാധിക്കുക സഞ്ജുവിനാണ്. മറ്റേതൊരു ഇന്ത്യന്‍ താരത്തിന്റെ പക്കലുള്ളതിനേക്കാളും കൂടുതല്‍ ഷോട്ടുകള്‍ സഞ്ജുവിന്റെ കയ്യിലുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.
മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സഞ്ജുവിന് കഴിയും
ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ ബൗണ്‍സ്, പേസ്, പുള്‍, കട്ട് എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ സഞ്ജു അവിടെ ഒരു ഭീഷണിയാകുമെന്ന് മനസിലാക്കാം. അവിടെ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സഞ്ജുവിന് കഴിയും. പന്ത് ബാറ്റിലേക്ക് വരുന്ന പേസ് ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മറ്റേതൊരു ഇന്ത്യന്‍ ബാറ്റര്‍ക്കുള്ളതിലും കൂടുതല്‍ ഷോട്ടുകള്‍ സഞ്ജുവിനുണ്ട്, സത്യസന്ധമായി പറഞ്ഞാല്‍, രവി ശാസ്ത്രി ചൂണ്ടിക്കാണിച്ചു.
ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ അല്ലാതെ റിസര്‍വ് താരങ്ങളില്‍ സഞ്ജുവിന്റെ പേരും ഉള്‍പ്പെട്ടേക്കും എന്ന് കിവീസ് മുന്‍ ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനൊപ്പം നടക്കുന്ന അയര്‍ലന്‍ഡിന് എതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ