മുംബൈ: ടി20 ലോകകപ്പിൽ ഋഷഭ് പന്ത് ഇന്ത്യക്കായി കളിക്കാനിറങ്ങുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ഇന്ത്യൻ ക്യാപ്റ്റനായി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ടീമിനെ നയിച്ച പന്തിന് 2-2 വിജയവുമായി സമനില പിടിക്കാൻ സാധിച്ചിരുന്നു.
അതേസമയം പരമ്പരയിൽ ബാറ്റർ എന്ന നിലയിൽ പന്ത് മികച്ച പ്രകടനം പുറത്തെടുത്തില്ല. പരമ്പരയിലെ നാല് ഇന്നിങ്സിലുമായി 57 റൺസാണു പന്തിന്റെ നേട്ടം. ഇതിൽ മൂന്ന് തവണ ഓഫ് സ്റ്റമ്പിനു വളരെ പുറത്തുകൂടി വന്ന പന്തുകളിൽ ബാറ്റുവയ്ക്കാൻ ശ്രമിച്ചാണ് വിക്കറ്റു നഷ്ടമാക്കിയത്.
‘ടി20 മത്സരങ്ങളിലെ പന്തിന്റെ പ്രകടനത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ അദ്ദേഹം നിരാശനായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. പന്ത് ഇല്ലാതെ ടീം ഇന്ത്യയ്ക്കു ടി20 ക്രിക്കറ്റ് കളിക്കാനാകുമോ എന്നാണു ചോദ്യമെങ്കിൽ, സാധിക്കും എന്നാണ് ഉത്തരം. എന്തുകൊണ്ടു കഴിയില്ല?‘
‘ടി20 ലോകകപ്പിന് ഇനിയും വളരെയേറെ സമയമുണ്ട്. ടി20 ലോകകപ്പിൽ പന്ത് നിർബന്ധമായും കളിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ലോകകപ്പിനു മുൻപു പന്തിനു പരിക്കേൽക്കാൻ പോലും സാധ്യതയുണ്ട്. ലോകകപ്പിനു മുൻപ് നമുക്ക് ഒരുപാടു മത്സരങ്ങളും കളിക്കേണ്ടതായുണ്ട്. 10 രാജ്യാന്തര ടി20 മത്സരങ്ങൾ പിന്നെ ഏഷ്യ കപ്പ്. അതൊക്കെ വരാനുണ്ട്.‘
'മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി കളിക്കുന്നുണ്ടെന്നതു പന്തിനെ സംബന്ധിച്ചു വളരെ നല്ല കാര്യമാണ്. മറ്റുള്ള താരങ്ങൾക്കെല്ലാം അവസരം ലഭിക്കുന്നത് ടി20 മത്സരങ്ങളിൽ മാത്രമാണ്. ലഭിക്കുന്ന ചുരുങ്ങിയ അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവരുടെ കാര്യം കുഴപ്പത്തിലാകുകയും ചെയ്യും. ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക്, സഞ്ജു സാംസണ്‍ എന്നിവരും നമ്മുടെ പക്കലുണ്ടെന്ന കാര്യം ഓർക്കണം’– നെഹ്റ ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ