കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ അവസാന പന്തില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്. എന്നാല്‍ എക്സ്രാ കവറിലേക്ക് കളിച്ച ഓസ്‌ട്രേലിയയുടെ മാത്യു കുനെമാന് പിഴച്ചു. പന്ത് ചരിത അസലങ്കയുടെ കൈകളില്‍. 30 കൊല്ലത്തെ ശ്രീലങ്കയുടെ കാത്തിരിപ്പും അവിടെ അവസാനിച്ചു. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ ശ്രീലങ്കയുടെ ആദ്യ പരമ്പര ജയം.
നാലാം ഏകദിനത്തില്‍ നാല് റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് ആതിഥേയര്‍ തുടങ്ങിയത്. എന്നാല്‍ പിന്നെ വന്ന മൂന്ന് കളിയിലും ജയം പിടിച്ചു. സെഞ്ചുറി നേടിയ ചരിത അസലങ്കയാണ് നാലാം ഏകദിനത്തിലെ ശ്രീലങ്കയുടെ വിജയ ശില്‍പി.
നേരത്തെ ടോസ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 49 ഓവറില്‍ 258 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ടായി. 34-3 എന്ന തകര്‍ച്ചയോടെയാണ് ശ്രീലങ്ക തുടങ്ങിയത്. ഇവിടെ ലങ്കയെ തുണച്ചത് ചരിത അസലങ്കയുടേയും ധനഞ്ജയ സില്‍വയുടേയും കൂട്ടുകെട്ട്. അസലങ്ക 106 പന്തില്‍ നിന്ന് 110 റണ്‍സ് നേടി. ധനഞ്ജയ സില്‍വ 60 റണ്‍സും.
ചെയ്‌സ് ചെയ്തിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ മറുവശത്ത് ഉറച്ച് നിന്നു. വാര്‍ണര്‍ക്ക് പിന്തുണ നല്‍കാന്‍ ഓസീസ് മധ്യനിരയ്ക്കായില്ല. 99 റണ്‍സില്‍ നില്‍ക്കെ നിരോശ ഡിക്വെല്ലയുടെ സ്റ്റംപിങ്ങിലാണ് വാര്‍ണര്‍ മടങ്ങിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ