ലണ്ടന്‍: പുതിയ കോച്ചിനും ക്യാപ്റ്റനും കീഴില്‍ ഇംഗ്ലണ്ട് അടിമുടി മാറിക്കഴിഞ്ഞു. ലോക ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ വൈറ്റ് വാഷടിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര അവര്‍ തൂത്തുവാരി. അതും മൂന്ന് പോരാട്ടവും ചെയ്‌സ് ചെയ്താണ് ഇംഗ്ലീഷ് വിജയം. മൂന്നിലും 275ന് മുകളില്‍ റണ്‍സാണ് അവര്‍ പിന്തുടര്‍ന്ന് പിടിച്ചത്.
കളി കൊണ്ടു മാത്രമല്ല, ഗ്രൗണ്ടിലെ ഹൃദ്യമായ പെരുമാറ്റത്തിലൂടെയും ഇംഗ്ലണ്ട് താരങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി വാങ്ങുകയാണ്. അവസാന മത്സരത്തിന് ശേഷം മൈതാനത്ത് കണ്ട കാഴ്ചയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
പരമ്പരയില്‍ മൂന്ന് മത്സരങ്ങളും തേറ്റെങ്കിലും കിവി നിരയില്‍ ഉജ്ജ്വലമായി ബാറ്റ് വീശിയത് ഡാരില്‍ മിച്ചലായിരുന്നു. മൂന്ന് സെഞ്ച്വറിയടക്കം 538 റണ്‍സാണ് താരം വാരിയത്.
അവസാന മത്സരത്തിന് ശേഷം ക്രീസില്‍ നിന്ന് മടങ്ങും മുന്‍പ് ജോ റൂട്ട് നടത്തിയ ഒരു കാര്യമാണ് ശ്രദ്ധേയമായത്. മത്സരം ജയിച്ച് ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുന്നതിനിടെ റൂട്ട് ഓടിച്ചെന്ന് ഒരു സ്റ്റംപ് പിഴുത് ഡാരില്‍ മിച്ചലിന് കൈമാറിയതാണ് ശ്രദ്ധേയമായത്.
പരമ്പരയില്‍ ഇംഗ്ലണ്ടിന് ശരിക്കും വെല്ലുവിളിയായി നിന്ന താരവും ഡാരില്‍ മിച്ചലായിരുന്നു. താരത്തിന്റെ മികച്ച ബാറ്റിങ് പ്രകടനമായിരിക്കാം റൂട്ടിന് അത്തരമൊരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം. സാധാരണ നിലയ്ക്ക് ജയിച്ച ടീം സ്റ്റംപുമായി മടങ്ങുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളത്. ഇതിന് മാറ്റം വരുത്തിയാണ് റൂട്ട് എതിര്‍ ടീമില്‍ ഉജ്ജ്വലമായി കളിച്ച താരത്തിന് ആദരമെന്ന നിലയില്‍ സ്റ്റംപ് കൈമാറിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ