മുംബൈ: മികച്ച ബൗളിങുമായി ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച് പഞ്ചാബ് കിങ്‌സ് ബൗളിങ് നിര. ഐപിഎല്ലില്‍ പഞ്ചാബിന് ജയിക്കാന്‍ 144 റണ്‍സ്. ടോസ് നേടി ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് കണ്ടെത്തിയത്.
സായ് സുദര്‍ശന്റെ നിശ്ചയദാര്‍ഢ്യമാണ് ഗുജറാത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോഴും ഒരറ്റത്ത് ഭദ്രമായി നിലയുറപ്പിച്ച സായ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 50 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം സായ് 64 റണ്‍സെടുത്തു.
മികച്ച രീതിയിലാണ് ഗുജറാത്ത് തുടങ്ങിയത്. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ശുഭ്മാന്‍ ഗില്‍ റണ്ണൗട്ടായതോടെ ഗുജറാത്തിന്റെ തകര്‍ച്ചയും തുടങ്ങി. ആറ് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് ഗില്‍ മടങ്ങി. ഋഷി ധവാന്റെ നേരിട്ടുള്ള ഏറിലാണ് ഗില്ലിന്റെ മടക്കം.
ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 17 പന്തില്‍ 21 റണ്‍സുമായി വൃദ്ധിമാന്‍ സാഹ കളം നിറഞ്ഞു വരുന്നതിനിടെ താരവും ഔട്ടായി. സാഹയെ റബാഡയാണ് മടക്കിയത്.
പിന്നീടാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതെ പോയി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഒരു റണ്ണുമായി മടങ്ങി.
ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാടിയ എന്നിവര്‍ 11 റണ്‍സില്‍ പുറത്തായി. റാഷിദ് ഖാന്‍ ഗോള്‍ഡന്‍ ഡക്ക്. പ്രദീപ് സംഗ്‌വാന്‍ രണ്ട് റണ്‍സുമായും ലോക്കി ഫെര്‍ഗൂസന്‍ അഞ്ച് റണ്‍സുമായും കൂടാരം കയറി. നാല് റണ്‍സുമായി അല്‍സാരി ജോസഫ് ക്രീസില്‍ തുടര്‍ന്നു.
പഞ്ചാബിനായി കഗിസോ റബാഡ നാലോവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, ഋഷി ധവാന്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates