മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം. അവസാനം കളിച്ച അഞ്ചില്‍ അഞ്ച് പോരാട്ടങ്ങളും വിജയിച്ചാണ് ഗുജറാത്ത് എത്തുന്നത്. അസ്ഥിരത മുഖമുദ്രയാക്കിയ ടീമാണ് പഞ്ചാബ്. പോയിന്റ് ടേബിളില്‍ ഗുജറാത്ത് ഒന്നാം സ്ഥാനത്തും പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. ഇന്ന് വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും ലക്ഷ്യമിടുന്നത്. വിജയത്തോടെ നില മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പഞ്ചാബ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് മാത്രമാണ് ഇതുവരെ ടൈറ്റന്‍സ് പരാജയം അറിഞ്ഞത്. ബാറ്റിങ് നിരയേക്കാള്‍ ഗുജറാത്തിന്റെ ബൗളിങ് നിരയാണ് മികവ് പുലര്‍ത്തുന്നത്. എത്ര സ്‌കോറായാലും അത് പ്രതിരോധിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ടൈറ്റന്‍സ് ബൗളിങ് നിരയുടെ കരുത്ത്.
മറുഭാഗത്ത് പഞ്ചാബിന് ഇപ്പോഴും ഒരു വിന്നിങ് കോമ്പിനേഷന്‍ പോലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. രാഹുല്‍ ചഹര്‍, കഗിസോ റബാഡ എന്നിവരൊഴികെയുള്ളവര്‍ ബൗളിങില്‍ നിറം മങ്ങുന്നത് അവരെ കുഴയ്ക്കുന്നു. ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുടെ ഫോം ഇല്ലായ്മയും പഞ്ചാബിന്റെ ബാറ്റിങിനെ സാരമായി ബാധിക്കുന്നത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനും നായക സ്ഥാനത്തിന്റെ ഭാരം ബാറ്റിങില്‍ പ്രതിഫലിക്കുന്നു. ഇന്ന് വിജയിച്ചാല്‍ പഞ്ചാബിന് അഞ്ചാം സ്ഥാനത്തേയ്ക്കുയരാം.
അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് വിജയവും മൂന്ന് തോല്‍വിയുമാണ് പഞ്ചാബിന്റെ അക്കൗണ്ടിലുള്ളത്. മുംബൈ, ചെന്നൈ ടീമുകളെ തോല്‍പ്പിച്ച അവര്‍ ലഖ്‌നൗ, ഡല്‍ഹി, ഹൈദരാബാദ് ടീമുകളോട് പരാജയം ഏറ്റുവാങ്ങി.
മുഹമ്മദ് ഷമി
നിലവില്‍ ഗുജറാത്തിന്റെ തുരുപ്പുചീട്ട് മുഹമ്മദ് ഷമിയാണ്. പവര്‍ പ്ലേകളില്‍ താരത്തിന്റെ പ്രകടനം നിര്‍ണായകമാണ്. ഡെത്ത് ഓവറുകളിലും ഷമിയുടെ പന്തുകള്‍ എതിരാളികളെ വെള്ളം കുടിപ്പിക്കുന്നു. ഒന്‍പത് കളികളില്‍ നിന്ന് 7.77 എക്കോണമിയില്‍ 14 വിക്കറ്റുകളാണ് ഷമി ഇതുവരെ വീഴ്ത്തിയത്.
ശിഖര്‍ ധവാന്‍
വെറ്ററന്‍ ഓപ്പണര്‍ ധവാന്റെ മികവാണ് നിലവില്‍ പഞ്ചാബിന് ആശ്വാസമായി നില്‍ക്കുന്ന പ്രധാന ഘടകം. ഒന്‍പത് കളികളില്‍ നിന്ന് 38.37 ശരാശരിയില്‍ 307 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ