അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്. കന്നി സീസണില്‍ കിരീടം ചൂടി ആഘോഷിക്കാന്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് എതിരെ ഗുജറാത്ത് ഇറങ്ങും. തങ്ങളുടെ രണ്ടാം കിരീടമാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യം വെക്കുന്നത്.
ലീഗ് ഘട്ടത്തിലും പ്ലേഓഫിലും ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന് എതിരെ ജയം പിടിച്ചതിന്റെ മുന്‍തൂക്കം ഗുജറാത്തിനുണ്ട്. പ്ലേഓഫില്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനാവാതെ രാജസ്ഥാന്‍ കുഴങ്ങി. എന്നാല്‍ ഗുജറാത്ത് ബാറ്റേഴ്‌സിനെ സമ്മര്‍ദത്തിലാക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചുമില്ല.
ബാംഗ്ലൂരിന് എതിരെ സെഞ്ചുറി നേടി ബട്ട്‌ലര്‍ താളം വീണ്ടെടുത്തതാണ് രാജസ്ഥാന്റെ പ്രതീക്ഷകള്‍ കൂട്ടുന്നത്. ഗുജറാത്തിന് എതിരെ പ്ലേഓഫില്‍ അര്‍ധ ശതകം പിന്നിട്ടെങ്കിലും ബട്ട്‌ലറിന്റെ ബാറ്റിങ് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. കിരീടം ചൂടി ഷെയ്ന്‍ വോണിന് ആദരവര്‍പ്പിക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുക.
പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഗുജറാത്ത് മികവ്
ബാറ്റിങ്ങില്‍ തുടക്കം മുതല്‍ ബിഗ് ഷോട്ടുകള്‍ ഉതിര്‍ത്ത് കളിക്കാനാണ് സഞ്ജു സീസണില്‍ ശ്രമിച്ചത്. ടീമിനായി ഏറ്റവും കൂടുതല്‍ സീസണില്‍ സ്‌കോര്‍ ചെയ്തവരില്‍ രണ്ടാമതുണ്ട് സഞ്ജു. എന്നാല്‍ ഹര്‍ദിക് തന്റെ പതിവ് ബാറ്റിങ് ശൈലിയില്‍ നിന്ന് വിട്ട് ടീമിന് വേണ്ടി ബാറ്റ് ചെയ്യുന്നതാണ് സീസണില്‍ ഭൂരിഭാഗം സമയവും കണ്ടത്.
പവര്‍പ്ലേയില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ടീം ഗുജറാത്ത് ആണ്. ഡെത്ത് ഓവറുകളില്‍ മികവ് കാണിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഫൈനലില്‍ രാജസ്ഥാന് ഇത് അതിജീവിക്കാന്‍ കഴിയണം. അശ്വിനും ചഹലിനും പ്ലേഓഫില്‍ ഗുജറാത്തിന് എതിരെ കാര്യമായൊന്നും ചെയ്യാനായില്ല എന്നതും രാജസ്ഥാന് ആശങ്കയാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ