മുംബൈ: 2022 ഐപിഎല്‍ സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തപ്പോള്‍ കോഹ്‌ലി, രോഹിത് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ക്ക് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
കളിക്കാരുടെ ഖ്യാതിയോ പഴയ പ്രകടനങ്ങളോ അല്ല ഇവിടെ കാര്യം. ഈ സീസണിലെ കളിക്കാരുടെ പ്രകടനങ്ങളും അവരുടെ നേട്ടങ്ങളും മാത്രമാണ് നോക്കിയത്. തന്റെ മനസില്‍ എല്ലാം ഹര്‍ദിക്കിന് വ്യക്തമായിരുന്നു. ഒരിക്കലും പശ്ചാത്തപിക്കരുത്, ആഘോഷിക്കണം എന്നാണ് ഞാന്‍ പറയുക. ഇവിടെ ആഘോഷിക്കാനായാല്‍ അതിനര്‍ഥം ക്യാപ്റ്റന്‍ എതിരാളികളെ മറികടക്കുന്നു എന്നാണ്. അതാണ് ഹര്‍ദിക് ചെയ്തത്, സച്ചിന്‍ പറഞ്ഞു.
ഓപ്പണിങ്ങില്‍ ഇടം കൈ വലം കൈ കോമ്പിനേഷന്‍
ഓപ്പണിങ്ങില്‍ ഇടംകൈ വലം കൈ കോമ്പിനേഷന്‍ വേണം എന്നുള്ളതിനാല്‍ താന്‍ ശിഖര്‍ ധവാനേയും ബട്ട്‌ലറിനേയുമാണ് ഓപ്പണറാക്കുന്നത് എന്നും സച്ചിന്‍ പറഞ്ഞു. സീസണില്‍ 862 റണ്‍സ് ആണ് ബട്ട്‌ലര്‍ നേടിയത്. 14 കളിയില്‍ നിന്ന് ധവാന്‍ 460 റണ്‍സും.
ധവാന്‍ വേഗത കൂട്ടുന്നത് മനോഹരമായാണ്. സ്‌ട്രൈക്ക് കൈമാറുകയും ചെയ്യുന്നു. ഇടംകയ്യന്‍ ഉണ്ടാവുക എപ്പോഴും പ്രയോജനപ്പെടും. ധവാന്റെ പരിചയസമ്പത്തും ഉപയോഗപ്പെടും. ഈ ഐപിഎല്ലില്‍ ബട്ട്‌ലറേക്കാള്‍ അപകടകാരിയായ മറ്റൊരു ബാറ്റര്‍ ഉണ്ടായിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.
വണ്‍ ഡൗണായി സച്ചിന്റെ ഇലവനില്‍ വരുന്നത് കെഎല്‍ രാഹുല്‍ ആണ്. 15 ഇന്നിങ്‌സില്‍ നിന്ന് 616 റണ്‍സ് ആണ് രാഹുല്‍ നേടിയത്. ഹര്‍ദിക് ആണ് നാലാം സ്ഥാനത്ത്. രാഹുലിനെ പോലെ നിര്‍ണായക ഇന്നിങ്‌സ് കളിക്കാന്‍ ഹര്‍ദിക്കിനും കഴിഞ്ഞതായി സച്ചിന്‍ പറയുന്നു. ഇടംകൈ വലംകൈ കോമ്പിനേഷന് വേണ്ടി ഡേവിഡ് മില്ലറെയാണ് സച്ചിന്‍ അഞ്ചാമതായി കൊണ്ടുവരുന്നത്.
ഫിനിഷര്‍മാരായി ലിവിങ്സ്റ്റണും കാര്‍ത്തിക്കും
ആറും ഏഴും സ്ഥാനങ്ങളില്‍ വരുന്നത് ലിയാം ലിവിങ്സ്റ്റണും ദിനേശ് കാര്‍ത്തിക്കുമാണ്.ദിനേശ് കാര്‍ത്തിക് ആണ് വിക്കറ്റ് കീപ്പര്‍. അപകടകാരിയായ കളിക്കാരനാണ് ലിവിങ്സ്റ്റണ്‍. മനസില്‍ ലിവിങ്സ്റ്റണിന് വ്യക്തതയുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസവും. 6ാം സ്ഥാനം ലിവിങ്സ്റ്റണിന് ഇണങ്ങും. ഓഫ് സ്പിന്‍ എറിയാനാവും ലിവിങ്സ്റ്റണിനോട് ഞാന്‍ ആവശ്യപ്പെടുക, സച്ചിന്‍ പറഞ്ഞു.
അതിശയിപ്പിക്കുന്ന സ്ഥിരതയാണ് ഈ സീസണില്‍ ദിനേശ് കാര്‍ത്തിക്പുറത്തെടുത്തത്. ശാന്തനായാണ് കാര്‍ത്തിക് കാണപ്പെട്ടത്. ഒരു ബാറ്റര്‍ ശാന്തനും 360 ഡിഗ്രിയില്‍ കളിക്കാന്‍ പ്രാപ്തനുമാണെങ്കില്‍ അയാള്‍ വലിയ അപകടകാരിയാണ് എന്നും സച്ചിന്‍ പറഞ്ഞു. പേസ് നിരയില്‍ ബുമ്രയും ഷമിയും വരുന്നു. സ്പിന്നര്‍മാരായി ചഹലും റാഷിദ് ഖാനും.
സച്ചിന്റെ ഐപിഎല്‍ 11: ബട്ട്‌ലര്‍, ധവാന്‍, രാഹുല്‍, ഹര്‍ദിക്, ഡേവിഡ് മില്ലര്‍, ലിവിങ്സ്റ്റണ്‍, ദിനേശ് കാര്‍ത്തിക്, റാഷിദ്, ചഹല്‍, ബുമ്ര, ഷമി
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ