'ഇനി 12 മാസങ്ങൾ മാത്രം'- ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാൻ ഒരുങ്ങി വാർണർ

ഏകദിനത്തിലും ടി20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കൊനൊരുങ്ങുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചനകൾ നൽകി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. അടുത്ത വർഷം നടക്കുന്ന ആഷസ് പരമ്പരയോടെ ടെസ്റ്റ് മതിയാക്കുമെന്ന സൂചനകളാണ് താരം നൽകുന്നത്. ഒരു ടോക് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് ടെസ്റ്റിൽ നിന്നു വിരമിക്കുന്നതിനെ കുറിച്ച് താരം മനസ് തുറന്നത്. 

ഏകദിനത്തിലും ടി20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കൊനൊരുങ്ങുന്നത്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പും നടക്കുന്നതിനാല്‍ ടെസ്റ്റില്‍ ഇത് തന്റെ അവസാന 12 മാസങ്ങളായിരിക്കുമെന്ന് വാര്‍ണര്‍ ടോക് ഷോയ്ക്കിടെ പറഞ്ഞു. 

'ടെസ്റ്റ് ക്രിക്കറ്റില്‍ ഇതെന്റെ അവസാന 12 മാസങ്ങളാണ്. ടി20 ക്രിക്കറ്റ് എനിക്കേറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ 2024 ടി20 ലോകകപ്പിന്റെ ഭാഗമാകണമെന്ന് ആ​ഗ്രഹിക്കുന്നു. ടി20യില്‍ എന്റെ കാലം കഴിഞ്ഞുവെന്ന് പലരും പറയുന്നുണ്ട്. അവരോട് എനിക്കൊന്നെ പറയാനുള്ളൂ. നമുക്ക് നോക്കാം. യുവതലമുറയ്ക്ക് അറിവ് പകര്‍ന്നു കൊടുക്കാന്‍ എനിക്കിഷ്ടമാണ്. ഞാന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കുമ്പോള്‍ ജേസണ്‍ സാംഗയെപ്പോലുള്ള താരങ്ങളുമായി അനുഭവങ്ങൾ പങ്കിട്ടിരുന്നു. അത് ഇനിയും തുടരും‌‌'- വാര്‍ണര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കായി വാര്‍ണര്‍ കാര്യമായി തിളങ്ങിയില്ല. നാല് മത്സരങ്ങളില്‍ നിന്ന് 44 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 96 ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരമാണ് വാര്‍ണര്‍. 7817 റണ്‍സാണ് ടെസ്റ്റ് സമ്പാദ്യം. 24 സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും അതിലുള്‍പ്പെടും. 

2018ല്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് വാര്‍ണര്‍ക്ക് ഒരു വര്‍ഷം വിലക്ക് ലഭിച്ചിരുന്നു. താരത്തിന്റെ ടെസ്റ്റ് കരിയർ തന്നെ അവസാനിക്കുമെന്ന് പലരും വിധിയുമെഴുതി. എന്നാൽ പിന്നീട് ടീമില്‍ തിരിച്ചെത്തിയ വാര്‍ണര്‍ മികച്ച പ്രകടനം പുറത്തെടുത്ത് ക്രിക്കറ്റ് ലോകത്തെ  അമ്പരപ്പിച്ചു. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരം കൂടിയാണ് വാര്‍ണര്‍. 335 റണ്‍സാണ് വാർണറുടെ ഉയർന്ന സ്കോർ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com