ലണ്ടന്‍: ക്ലബിനും പരിശീലകനും എതിരായ അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മേല്‍ വന്‍ തുക പിഴയായി ചുമത്താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നീക്കം. ഒരു മില്യണ്‍ യൂറോ(9.5 കോടി രൂപ) പിഴയായി ചുമത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിസ്റ്റിയാനോയുടെ അഭിമുഖത്തിലെ വാക്കുകളോട് ഇതുവരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പിഴ ചുമത്തിയാല്‍ ക്രിസ്റ്റ്യാനോയ്ക്ക് എതിരെ വരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രണ്ടാമത്തെ അച്ചടക്ക നടപടിയാവും അത്. ടോട്ടനത്തിന് എതിരെ മത്സരം തീരുംമുന്‍പേ ഗ്രൗണ്ട് വിട്ടതിന് ചെല്‍സിക്കെതിരായ ടീമില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്താതെയാണ് ക്ലബ് പ്രതികരിച്ചത്.
'എറിക് ടെന്‍ ഹാഗിനോട് എനിക്ക് ബഹുമാനമില്ല'
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തന്നെ ചതിച്ചതായും യുനൈറ്റഡ് പരിശീലകന്‍ എറികെ ടെന്‍ ഹാഗിനോട് ബഹുമാനം ഇല്ലെന്നുമാണ് പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ പറഞ്ഞത്. എറിക് ടെന്‍ ഹാഗിനോട് എനിക്ക് ബഹുമാനമില്ല. എന്നെ ബഹുമാനിക്കാത്തയാളെ ഞാനും ഒരിക്കലും ബഹുമാനിക്കില്ല. ക്ലബിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്ന് പേരും എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അവര്‍ അതിന് ശ്രമിച്ചു. ഞാന്‍ ചതിക്കപ്പെട്ടു. ജനങ്ങള്‍ സത്യം അറിയണം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നു.
ഇതിഹാസ പരിശീലകൻ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വിളിച്ചിട്ടാണ് ക്ലബ്ബിലേക്ക് വന്നതെന്നും ഇപ്പോള്‍ യുണൈറ്റഡ് അധികൃതര്‍ തനിക്കെതിരെയാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. സര്‍ അലക്‌സ് പരിശീലകസ്ഥാനം ഒഴിഞ്ഞശേഷം യുണൈറ്റഡിന് ഒരു പുരോഗമനവും ഉണ്ടായിട്ടില്ല. ക്ലബ്ബ് ശരിയായ വഴിയ്ക്കല്ല പോകുന്നതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. കഴിഞ്ഞ സീസണില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട പ്രകാരം അത് അനുസരിക്കുകയായിരുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ