തുടർച്ചയായി മൂന്നാം ജയം, മൂന്നാം സ്ഥാനം; ഹൈദരാബാദിന്റെ അപരാജിത മുന്നേറ്റം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ്

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഹൈദരാബാദിന്റെ വരുതിയിലായിരുന്നു കളി. എന്നാൽ ഇതിന് വിപരീതമായി ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടർച്ചയായി മൂന്നാം പോരാട്ടം വിജയിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി കേരള ബ്ലാസ്റ്റേഴ്സ്. സീസണിൽ അപരാജിതരായി മുന്നേറിയ ഹൈദരാബാദ് എഫ്സിയെ അവരുടെ തട്ടകത്തിൽ കയറി മറുപടിയില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. 

ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് ലീ‍ഡെടുത്തു. 18ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി വിജയ ഗോള്‍ വലയിലാക്കിയത്. പന്തടക്കത്തിലും പാസിങിലും ഹൈദരാബാദ് മുന്നിൽ നിന്നെങ്കിലും ഷോട്ട് ഓൺ ടാർ​ഗറ്റിൽ ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിൽ. 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഹൈദരാബാദിന്റെ വരുതിയിലായിരുന്നു കളി. എന്നാൽ ഇതിന് വിപരീതമായി ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്.

അഡ്രിയാന്‍ ലൂണയുടെ ബ്രില്ല്യന്‍സാണ് ഗോളിന് വഴി തുറന്നത്. ബോക്‌സിന് പുറത്ത് നിന്ന് ലൂണ ചിപ് ചെയ്ത് അകത്തേക്ക് തള്ളിക്കൊടുത്ത പന്ത് ഹൈദരാബാദ് കീപ്പര്‍ അനുജ് കുമാര്‍ ക്ലിയര്‍ ചെയ്തത് നേരേ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ മുന്നിലേക്ക്. സമയം പാഴാക്കാതെ ഡയമന്റക്കോസ് പിഴവുകളില്ലാതെ പന്ത് വലയിലാക്കി. ​ഗോൾ നേടി അധികം വൈകാതെ പോശി വലിവിനെ തുടർന്നാണ് ഡയമന്റക്കോേസിന് കളം വിടേണ്ടി വന്നെങ്കിലും ലീഡ് വിടാതെ കൊമ്പൻമാർ മത്സരം കാത്തു. 

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കടുപ്പിച്ചതോടെ മത്സരം സമനിലയിൽ എത്തിക്കാനുള്ള ഹൈദരാബാദിന്റെ ശ്രമം വിജയിച്ചില്ല. ബ്ലാസ്റ്റേഴ്സിനായി രാഹുല്‍ കെപിയുടെ പ്രകടനം ഒരിക്കൽ കൂടി വേറിട്ടു നിന്നു. രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ പലതും ഹൈദരാബാദ് തുറന്നെടുത്തെങ്കിലും അതൊന്നും പക്ഷേ ഫലം കണ്ടില്ല.

ജയത്തോടെ 12 പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നത്. 16 പോയിന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com