ദോഹ: ലോകം മുഴുവന്‍ ഒരു പന്തിന് പിന്നാലെ പായാന്‍ ഇനി നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, ഫുട്‌ബോള്‍ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് വര്‍ണ്ണശബളമായ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഖത്തറിന്റെ സാംസ്‌കാരികത്തനിമയ്‌ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങില്‍ അവതരിപ്പിച്ചത്. പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗമായ ജുങ്കൂക്കിന്റെ സാന്നിധ്യമാണ് ഉദ്ഘാടനച്ചടങ്ങിന്റെ ആകര്‍ഷണം. ജുങ്കൂക്കിന്റെ ഡ്രീമേഴ്‌സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ ഇന്നു രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണമാണ് അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്നത്. ബ്രിട്ടിഷ് ഗായകന്‍ റോബി വില്യംസ്, കനേഡിയന്‍ ഗായിക നോറ ഫത്തേഹി എന്നിവരുമെത്തി.
ഇനി ഒരു മാസം ഖത്തറെന്ന ഈ കൊച്ചുരാജ്യം ഫുട്‌ബോള്‍ ആവേശത്തിന്റെ മഹാമൈതാനമാകും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 9.30ന് അല്‍ ഖോറിലെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ലോകത്തിന്റെ കണ്ണ് മുഴുവന്‍ ഖത്തറിലേക്ക് നീളും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
