മെസിയെ ആണ് ഇഷ്ടം, ഞാന്‍ അര്‍ജന്റീനയ്‌ക്കൊപ്പം: ഐ എം വിജയന്‍  

ഈ ലോകകപ്പ് അര്‍ജന്റീന എടുത്തിട്ട് അടുത്ത വട്ടം ഏഷ്യയിലെ ഏതെങ്കിലും ചെറിയ ടീമിന് കിട്ടട്ടേ എന്നും ചിരി നിറച്ച് ഐ എം വിജയന്‍ പറഞ്ഞു
ഫോട്ടോ: ടി പി സൂരജ്‌
ഫോട്ടോ: ടി പി സൂരജ്‌

കൊച്ചി: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കും മെസിക്കും ഒപ്പമാണ് താനെന്ന് ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ എം വിജയന്‍. മെസിയുടെ അവസാന ലോകകപ്പ് ആണ്. അര്‍ജന്റീന ജയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ പങ്കെടുത്തുകൊണ്ട് ഐ എം വിജയന്‍ പറഞ്ഞു. 

കുട്ടിക്കാലത്ത് ഞാന്‍ ബ്രസീല്‍ ആരാധകനായിരുന്നു. പെലെയുടെ കളി കണ്ടിട്ടായിരുന്നു അത്. എന്നാല്‍ മറഡോണയുടെ വണ്‍ മാന്‍ ഷോ കണ്ടതോടെ അര്‍ജന്റീനയുടെ ആരാധകനായി. മെസിയുടെ കളി ഒരുപാട് ഇഷ്ടമാണ്. ഈ ലോകകപ്പ് അര്‍ജന്റീന എടുത്തിട്ട് അടുത്ത വട്ടം ഏഷ്യയിലെ ഏതെങ്കിലും ചെറിയ ടീമിന് കിട്ടട്ടേ എന്നും ചിരി നിറച്ച് ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് പറയുന്നു. 

ഖത്തര്‍ പോലൊരു രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ മുന്‍പോട്ട് വന്നതിലെ ധൈര്യത്തെ കുറിച്ചും അദ്ദേഹം പറയുന്നു. ചെറിയ രാജ്യമാണ് ഖത്തര്‍. ഇത്രയും വലിയ വെല്ലുവിളി ഏറ്റെടുത്ത് ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിന് അവര്‍ ആതിഥേയത്വം വഹിക്കുമ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയോ സെമി വരെയോ അവര്‍ എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ഐ എം വിജയന്‍ പറഞ്ഞു. 

മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും പിറകെയാണ് നമ്മള്‍

യുവതാരങ്ങളില്‍ ഇഷ്ടപ്പെട്ട താരം എതെന്ന ചോദ്യത്തിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റനിര താരം എര്‍ലിങ് ഹാലന്‍ഡിലേക്കാണ് ഐ എം വിജയന്‍ വിരല്‍ചൂണ്ടുന്നത്. എന്നാല്‍ ഹാലന്‍ഡിന്റെ നോര്‍വേയ്ക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാനായില്ല. മെസിയും റൊണാള്‍ഡോയുമെല്ലാം ലോകകപ്പ് കഴിഞ്ഞാല്‍ പോകും. മെസിയേയും റൊണാള്‍ഡോയേയുമെല്ലാം ആരാധിക്കുന്നത് പോലെ മറ്റൊരു താരം ഉയര്‍ന്ന് വരണം എന്നാണ് ആഗ്രഹം എന്നും ഐ എം വിജയന്‍ പറഞ്ഞു. 

മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും പിറകെയാണ് നമ്മള്‍. മറ്റ് ടീമുകളുടെ കളികള്‍ കാണുന്നില്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കാണുന്നതോടെയാണ് സെമിയിലേക്കെല്ലാം ഏതെല്ലാം ടീമുകളാണ് വരിക എന്ന സൂചന കിട്ടുക. ബ്രസീലും അര്‍ജന്റീനയും ഇംഗ്ലണ്ടുമെല്ലാമായാലും ഖത്തര്‍ പോലുള്ള രാജ്യങ്ങളുടെ അടുത്ത് കളിക്കുമ്പോള്‍ പേടിക്കണം. ഇവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഗ്രൗണ്ട് സപ്പോര്‍ട്ട് അവര്‍ക്കുണ്ടാവും. സമനിലയായാലും ജയം ആയാലും അതവര്‍ക്ക് വലിയ നേട്ടമാവുമെന്നും ഐ എം വിജയന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com