ദോഹ: ഘാനയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാല്‍റ്റിയില്‍ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുന്‍ താരം വെയ്ന്‍ റൂണി. അത് പെനാല്‍റ്റി ആയിരുന്നില്ലെന്നാണ് തന്റെ നിലപാട്. എന്നാല്‍ പെനാല്‍റ്റി നേടിയെടുക്കാന്‍ റൊണാള്‍ഡോ തന്റെ പരിയമെല്ലാം വിനിയോഗിച്ചുവെന്ന് റൂണി പറഞ്ഞു.
ആദ്യ പകുതി ഗോള്‍ രഹിതമായതിന് ശേഷം, മത്സരത്തിന്റെ 65-ാം മിനുട്ടിലായിരുന്നു വിവാദ പെനാല്‍റ്റി ഗോള്‍ പിറക്കുന്നത്. റൊണാള്‍ഡോയെ ബോക്‌സിനുള്ളില്‍ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിന് റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റൊണാള്‍ഡോ ടീമിനെ മുന്നിലെത്തിച്ചു.
ഇതോടൊപ്പം അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ലോകകപ്പ് മത്സരങ്ങളില്‍ റൊണാള്‍ഡോയുടെ എട്ടാമത്തെ ഗോളാണിത്. എന്നാല്‍ മത്സരത്തിന് പിന്നാലെ പെനാല്‍റ്റി വിധിച്ചത് തെറ്റാണെന്ന അഭിപ്രായവുമായി നിരവധി ഫുട്‌ബോള്‍ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു.
സാങ്കേതിക വിദ്യയായ വാറിന്റെ പരിശോധന പോലും നടത്താതെയാണ് റഫറി പെനാല്‍റ്റി വിധിച്ചതെന്നാണ് വിമര്‍ശനം. അത് പെനാല്‍റ്റി ലഭിക്കാന്‍ മാത്രമുള്ള ടാക്കിള്‍ ആയി തോന്നുന്നില്ലെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസ താരം ലൂയി ഫിഗോയും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം റൊണാള്‍ഡോയെ സാലിസു പിന്നില്‍ നിന്നും തള്ളിയിട്ടതാണെന്നും, റഫറിയുടെ തീരുമാനം ശരിയാണെന്നും പോര്‍ച്ചുഗല്‍ ആരാധകര്‍ വാദിക്കുന്നു.
പെനാല്‍റ്റി നേടിയെങ്കിലും പോര്‍ച്ചുഗലിന്റെ ലീഡിന് അല്പായുസ് മാത്രമാണുണ്ടായത്. എട്ടുമിനുട്ടിനകം സൂപ്പര്‍ താരം ആേ്രന്ദ ആയൂവിലൂടെ ഘാന സമനില പിടിച്ചു. 78ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിലൂടെ പോര്‍ച്ചുഗല്‍ വീണ്ടും ലീഡെടുത്തു. 80ാം മിനിറ്റില്‍ പകരക്കാരന്‍ റാഫേല്‍ ലിയോയിലൂടെ പോര്‍ച്ചുഗല്‍ വീണ്ടും ലീഡ് ഉയര്‍ത്തി. 89ാം മിനിറ്റില്‍ ഒസ്മാന്‍ ബുകാരിയിലൂടെ ഘാന രണ്ടാം ഗോള്‍ നേടിയെങ്കിലും വിജയത്തോടെ പോര്‍ച്ചുഗല്‍ മൂന്നുപോയിന്റ് നേടുന്നത് തടയാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ