ദോഹ: കളി തുടങ്ങി ഒന്നര മിനിറ്റ് പിന്നിട്ടപ്പോള്‍ ക്രൊയേഷ്യയുടെ വലയില്‍ കാനഡ ആദ്യ ഗോള്‍ ഇട്ടിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോള്‍ വഴങ്ങിയിട്ടും അവസാന ചിരി ചിരിച്ചത് പക്ഷേ ക്രൊയേഷ്യയായിരുന്നുവെന്ന് മാത്രം. അട്ടിമറി ഭീഷണി ഉയര്‍ത്തിയ കാനഡയുടെ വലയില്‍ നാല് ഗോളുകള്‍ അടിച്ചു കയറ്റി ചുട്ട മറുപടി നല്‍കിയാണ് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയത്.
ബയേണ്‍ മ്യൂണിക്ക് താരം അല്‍ഫോണ്‍സോ ഡേവിസാണ് കാനഡയ്ക്ക്, വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ ആന്ദ്രെ ക്രമാറിച് നേടിയ ഇരട്ട ഗോളുകളും മാര്‍കോ ലിവാജ, ലോവ്‌റോ മജര്‍ എന്നിവരുടെ സ്‌കോറിങും മികവും ക്രൊയേഷ്യയെ പൊരുതി കയറാന്‍ സഹായിച്ചു.
ടീമിന് ഇത്രയും മികച്ച വിജയം സമ്മാനിച്ചത് കാനഡ പരിശീലകന്‍ ജോണ്‍ ഹെര്‍ഡ്മാന്‍ തന്നെയാണെന്ന് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ ആന്ദ്രെ ക്രമാറിച് പറയുന്നു. അദ്ദേഹത്തിന്റെ ക്രൊയേഷ്യക്കെതിരായ അശ്ലീല വാക്കുപയോഗിച്ചുള്ള തെറി വിളിയാണ് ടീമിന് പ്രചോദനമായതെന്ന് ക്രമാറിച് വ്യക്തമാക്കി. ഹെര്‍ഡ്മാന് നന്ദി പറയുന്നതായും ക്രമാറിച് പറഞ്ഞു.
ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തെ വിറപ്പിച്ചാണ് കാനഡ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ലോകകപ്പ് പ്രവേശനം ആഘോഷമാക്കിയത്. പൊരുതി വീണുവെന്ന പരിവേഷമായിരുന്നു അവര്‍ക്ക്. മത്സരത്തിന് പിന്നാലെ പരിശീലകന്‍ ഹെര്‍ഡ്മാന്‍ അടുത്ത മത്സരം ക്രൊയേഷ്യക്കെതിരെയാണെന്ന് പറയുന്നതിനിടെയാണ് അശ്ലീല പദം ഉപയോഗിച്ചുള്ള മുട്ടന്‍ തെറി വിളി നടത്തിയത്. പിന്നാലെ ക്രൊയേഷ്യന്‍ പത്രങ്ങള്‍ ഹെര്‍ഡ്മാന്റെ നഗ്ന ചിത്രം അച്ചടിച്ചാണ് ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. ടീമിനെ പ്രചോദിപ്പിക്കാൻ വേണ്ടി മാത്രമാണ് താൻ അത്തരമൊരു പദപ്രയോഗം നടത്തിയത് എന്നായിരുന്നു കാനഡ പരിശീലകന്റെ വിവാദത്തെക്കുറിച്ചുള്ള പ്രതികരണം.
'അശ്ലീല വാക്ക് കൊണ്ടു തെറി വിളി നടത്തി ഞങ്ങളെ പ്രചോദിപ്പിച്ചതിന് കാനഡ പരിശീലകന്‍ ഹെര്‍ഡ്മാനോട് നന്ദിയുണ്ട്. ഒടുവില്‍ അദ്ദേഹം പറഞ്ഞ ആ അവസ്ഥ ആര്‍ക്കാണ് സംഭവിച്ചതെന്ന് ക്രൊയേഷ്യ മൈതാനത്ത് കാണിച്ചു കൊടുത്തു'- തിരിച്ച് ഹെര്‍ഡ്മാന്‍ പ്രയോഗിച്ച അതേ അശ്ലീല പദം കൊണ്ടു തന്നെ ക്രമാറിച് മറുപടി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ