ദോഹ: രണ്ടാം ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് വമ്പൻമാർ ഇന്ന് കളത്തിൽ. ബ്രസീൽ, പോർച്ചുഗൽ ടീമുകൾ രണ്ടാം ജയം ലക്ഷ്യമിടുമ്പോൾ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയുമായി ഗോൾരഹിത സമനിലയിൽ പിരിയേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് യുറുഗ്വെ. രാത്രി 9.30നാണ് ബ്രസീൽ- സ്വിസ് പോരാട്ടം. പോർച്ചുഗൽ- യുറുഗ്വെ മത്സരം രാത്രി 12.30ന്.
പോർച്ചുഗൽ- യുറുഗ്വെ മത്സരമാണ് ഇന്നത്തെ തീപ്പാറും പോര്. യുറുഗ്വയെ സംബന്ധിച്ച് ഇന്ന് വിജയം അനിവാര്യമാണ്. വെറ്ററൻ താരങ്ങളായ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും യുറുഗ്വെയുടെ പഴയ പടക്കുതിര ലൂയീസ് സുവാരസും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ആദ്യ മത്സരത്തിൽ ഘാനക്കെതിരെ മൂന്ന് ഗോൾ അടിച്ചെങ്കിലും രണ്ട് ഗോൾ വഴങ്ങേണ്ടി വന്നത് പോർച്ചുഗലിന് ക്ഷീണമായിരുന്നു. അത്തരത്തിൽ അവസാന ഘട്ടത്തിൽ ഗോൾ വഴങ്ങാതെ മുൻതൂക്കം നേടാനായിരിക്കും അവർ ശ്രമിക്കുക. സുവാരസും കവാനിയുമടങ്ങുന്ന മിന്നും താരങ്ങളുണ്ടായിട്ടും ആദ്യ കളിയിൽ ഒരു ഗോൾ പോലും അടിക്കാൻ കഴിയാത്തതിന്റെ നിരാശ യുറുഗ്വെയ്ക്കുണ്ട്.
നെയ്മറുടെ അഭാവത്തില്‍ ഇറങ്ങുന്ന ബ്രസീലിന് സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. ഇരു ടീമുകളും വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഈ പോരാട്ടവും കനക്കും.
ആദ്യ കളിയില്‍ പ്രതിരോധ ഫുട്ബോള്‍ കളിച്ച സെര്‍ബിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍. സ്ട്രൈക്കര്‍ റിച്ചാർലിസൺ ഇരട്ട ഗോള്‍ നേടിയത് പരിശീലകന്‍ ടിറ്റെയ്ക്ക് ആത്മവിശ്വാസം പകരുന്നു. നെയ്മറിനു പകരം ആരെയാകും കളിപ്പിക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ല. റോഡ്രിഗോയോ ലൂക്കാസ് പാക്വിറ്റോയോ പകരക്കാരനാകാനും സാധ്യതയുണ്ട്. പരിക്കേറ്റ പ്രതിരോധനിര താരം ഡാനിലോയ്ക്ക് പകരം ഡാനി അല്‍വ്സോ എഡര്‍ മിലിറ്റാവോയോ ഇറങ്ങും.
കാമറൂണിനെ തോല്‍പ്പിച്ചാണ് സ്വിറ്റ്സർലൻഡിന്റെ വരവ്. ഗ്രാനിറ്റ് ഷാക്ക, ഷെര്‍ദാന്‍ ഷാഖീരി എന്നിവര്‍ കളിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. രണ്ട് ടീമിനും ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ