മുംബൈ: പുറംവേദനയെ തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ച സ്റ്റാർ പേസർ ജസ്പ്രിത് ബുമ്ര ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. വാർത്താക്കുറിപ്പിലൂടെ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചു. പുറത്തേറ്റ പരിക്കിന് പിന്നാലെ താരത്തിന്റെ ലോകകപ്പ് സാന്നിധ്യം സംശയത്തിലായിരുന്നു. ഈ ഘട്ടങ്ങളിലൊന്നും പക്ഷേ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പോരാട്ടത്തിലെ ആദ്യ മത്സരത്തിന് തൊട്ടുമുൻപ് പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ പരിശോധിച്ചത്. പിന്നാലെ ദീർഘ നാളത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ സംഘം നിർദ്ദേശം നൽകിയിരുന്നു.
ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് താരത്തിന്റെ അഭാവം കനത്ത തിരിച്ചടിയാണ്. ബുമ്രയ്ക്ക് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ വിദഗ്ധരുമായി വിശദ കൂടിയാലോചനകള്‍ നടത്തിയാണ് ബിസിസിഐ തീരുമാനം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുന്‍പായി നടത്തിയ പരിശീലനത്തിനിടെയാണ് താരത്തിന് പുറംവേദന അനുഭവപ്പെട്ടത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ബുമ്രയെ മാറ്റി നിര്‍ത്തുകയും ചെയ്തു. താരത്തിന് പകരം പരമ്പരയിൽ മുഹമ്മദ് സിറാജിനെയാണ് ഉൾപ്പെടുത്തിയത്.
നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച ശേഷം വിശ്രമത്തിലായിരുന്നു ബുംറ. പിന്നീട് ഓസ്ട്രേലിയക്കെതിരേ നടന്ന ട്വന്റി 20 പരമ്പരയിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഏഷ്യാ കപ്പിലും താരം കളിച്ചിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates