ശ്രേയസിന്റെ സെഞ്ച്വറി, ഇഷാന്റെ തകര്‍പ്പന്‍ ബാറ്റിങ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇഷാന്‍ കിഷന്‍- ശ്രേയസ് അയ്യര്‍ സഖ്യം പോരാട്ടം ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി മറികടന്നു. ശ്രേയസ് അയ്യര്‍ നേടിയ സെഞ്ച്വറിയും ഇഷാന്‍ കിഷന്റെ ഉജ്ജ്വല ബാറ്റിങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഏഴ് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 48 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ 20 പന്തില്‍ 13 റണ്‍സുമായി പുറത്തായി. ശുഭ്മാന്‍ ഗില്‍ 26 പന്തില്‍ 28 റണ്‍സുമായി മടങ്ങി.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇഷാന്‍ കിഷന്‍- ശ്രേയസ് അയ്യര്‍ സഖ്യം പോരാട്ടം ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു. ബൗളര്‍മാര്‍ക്ക് ഒരു പഴുതും അനുവദിക്കാതെയായിരുന്നു ഇരുവരും കളം നിറഞ്ഞത്. 

ഇഷാനായിരുന്നു ആക്രമിച്ച് കളിച്ചത്. കന്നി ഏകദിന സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ പുറത്തായത് മാത്രമാണ് താരത്തിന് നിരാശയായത്. ഏഴ് സിക്‌സും നാല് ഫോറും സഹിതം താരം 84 പന്തില്‍ 93 റണ്‍സെടുത്ത് പുറത്തായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. 

ഏകദിനത്തിലെ രണ്ടാം സസെഞ്ച്വറിയാണ് ശ്രേയസ് കുറിച്ചത്. പുറത്താകാതെ 
111 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ സഹിതം 113 റണ്‍സാണ് ശ്രേയസ് നേടിയത്. ശ്രേയസിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു. 36 പന്തില്‍ ഒരു ഫോറും സിക്‌സും സഹിതം 30 റണ്‍സാണ് സഞ്ജു കണ്ടെത്തിയത്. 

ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ബ്യോണ്‍ ഫോര്‍ട്യുന്‍, വെയ്ന്‍ പാര്‍നല്‍, കഗിസോ റബാഡ എന്നിവര്‍ പങ്കിട്ടു. 

ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് അവര്‍ കണ്ടെത്തിയത്. 

എയ്ഡന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മാര്‍ക്രം 79 റണ്‍സ് കണ്ടെത്തി. റീസ ഹെന്‍ഡ്രിക്‌സ് 74 റണ്‍സെടുത്തു. 

ഡേവിഡ് മില്ലര്‍ പുറത്താകാതെ 35 റണ്‍സെടുത്തു. ഹെയ്ന്റിച് ക്ലാസന്‍ (30), ജന്നെമന്‍ മാലന്‍ (25) എന്നിവരും പിടിച്ചു നിന്നു. 

ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ പിഴുതു. വാഷിങ്ടന്‍ സുന്ദര്‍, ഷെഹ്ബാസ് അഹ്മദ്, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഒരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com