പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാം പരിശീലന മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി. 169 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം എട്ട് വിക്കറ്റിന് 132 റൺസിൽ അവസാനിച്ചു. 36 റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സ് കണ്ടെത്തിയത്.
ഓപ്പണർ കെഎൽ രാഹുൽ അർധ സെഞ്ച്വറി നേടിയതൊഴിച്ചാൽ മറ്റൊരു ഇന്ത്യൻ ബാറ്ററും ക്രീസിൽ അധികം നിന്നില്ല. കെഎല്‍ രാഹുല്‍ 55 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 74 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ 17 റണ്‍സും ദിനേഷ് കാര്‍ത്തിക് പത്ത് റണ്‍സും എടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല.
കെഎല്‍ രാഹുലിനൊപ്പം ഋഷഭ് പന്താണ് ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മ ബാറ്റിങിന് ഇറങ്ങിയില്ല.
നേരത്തെ ആദ്യ സന്നാഹ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് പരിശീലന മത്സരങ്ങളും ഇന്ത്യ പൂര്‍ത്തിയാക്കി. ഈ മാസം 17ന് ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ പോരാട്ടം.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ 10 ഓവറില്‍ 78-1 എന്ന നിലയിലായിരുന്നു. എന്നാല്‍ 17ാം ഓവറില്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ 138-6 എന്ന നിലയിലേക്ക് അവര്‍ വീണു. 17ാം ഓവറിലെ രണ്ടാമത്തേയും മൂന്നാമത്തേയും പന്തില്‍ വിക്കറ്റ് വീഴ്ത്തിയ അശ്വിന് പക്ഷെ ഹാട്രിക് നഷ്ടമായി. എന്നാല്‍ അതേ ഓവറില്‍ തന്നെ മൂന്നാമത്തെ വിക്കറ്റും പിഴുതെടുക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍ക്കായി.
രണ്ട് റണ്‍സ് എടുത്ത ആഷ്ടണ്‍ ടര്‍ണറിനെയാണ് അശ്വിന്‍ ആദ്യം വീഴ്ത്തിയത്. പിന്നാലെ ഫാനിങ്ങിനെ ആദ്യ പന്തില്‍ ഡക്കാക്കി മടക്കി. ബാന്‍ക്രോഫ്റ്റാണ് അതേ ഓവറില്‍ തന്നെ അശ്വിന്റെ ഇരയായ മൂന്നാമത്തെ താരം. രണ്ടാം പരിശീലന മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ അര്‍ഷ്ദീപ് വിക്കറ്റ് വീഴ്ത്തി.
ജോഷ് ഫിലിപ്പേയെ അര്‍ഷ്ദീപ് മടക്കിയെങ്കിലും നിക് ഹോബ്‌സണും ഷോര്‍ട്ടും ചേര്‍ന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ മുന്നോട്ടു കൊണ്ടുപോയി. രണ്ട് ബാറ്റേഴ്‌സും അര്‍ധ ശതകം കണ്ടെത്തി. 64 റണ്‍സ് എടുത്ത ഹോബ്‌സനെ ഹര്‍ഷല്‍ പട്ടേല്‍ മടക്കി. 52 റണ്‍സില്‍ നില്‍ക്കെ ഷോര്‍ട്ട് റണ്‍ഔട്ടായി.
19ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലാണ് അവസാന ഓവര്‍ എറിഞ്ഞത്. 20ാം ഓവറില്‍ 13 റണ്‍സ് വഴങ്ങി ഹര്‍ഷല്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ