രാജ്‌കോട്ട്: ട്വന്റി20 ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് എത്തി ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ 61 പന്തില്‍ നിന്ന് 134 റണ്‍സ് ആണ് പൃഥ്വി ഷാ അടിച്ചെടുത്തത്. 43 പന്തുകള്‍ മാത്രമാണ് സെഞ്ചുറിയിലേക്ക് എത്താന്‍ പൃഥ്വി ഷായ്ക്ക് വേണ്ടി വന്നത്.
അസാമിന് എതിരായ മുംബൈയുടെ കളിയില്‍ 13 ഫോറും 9 സിക്‌സുമാണ് പൃഥ്വിയുടെ ബാറ്റില്‍ നിന്ന് പറന്നത്. 19 പന്തില്‍ പൃഥ്വി അര്‍ധ ശതകം പിന്നിട്ടിരുന്നു. പൃഥ്വിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ മുംബൈ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് കണ്ടെത്തി.
34 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 2019ല്‍ തന്റെ ആദ്യ ട്വന്റി20 സെഞ്ചുറിയുടെ അടുത്തേക്ക് പൃഥ്വി ഷാ എത്തിയിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ 99 റണ്‍സിന് പുറത്തായി.
സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മറ്റൊരു മത്സരത്തില്‍ ചേതേശ്വര്‍ പൂജാര 35 പന്തില്‍ നിന്ന് 62 റണ്‍സ് നേടി. നാഗാലാന്‍ഡിന് എതിരെ സൗരാഷ്ട്രയ്ക്ക് വേണ്ടി 27 പന്തിലാണ് പൂജാര അര്‍ധ ശതകം കണ്ടെത്തിയത്. രണ്ട് സിക്‌സും 9 ബൗണ്ടറിയും പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നു.
റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ 9 മത്സരങ്ങളില്‍ നിന്ന് 624 റണ്‍സ് അടിച്ചെടുത്ത് മിന്നും ഫോമിലാണ് താനെന്ന് പൂജാര വ്യക്തമാക്കിയിരുന്നു. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയിട്ടും വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് തുടരുകയാണ് താരം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ