ഖത്തര്‍ ലോകകപ്പില്‍ കിരീട സാധ്യതയുള്ളവരുടെ പേരുകളിലേക്ക് ചൂണ്ടി അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി. നെയ്മറുടെ ബ്രസീലിനും എംബാപ്പെയുടെ ഫ്രാന്‍സിനുമാണ് മെസി കിരീട സാധ്യത കല്‍പ്പിക്കുന്നത്.
ഫേവറിറ്റുകളെ കുറിച്ച് പറയുമ്പോള്‍ ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയ്ന്‍ പോലെ ടീമുകള്‍ ഉണ്ട്. ചില പേരുകള്‍ ഞാന്‍ മറന്നിട്ടുണ്ടാവും. എന്നാല്‍ ഒന്ന് രണ്ട് പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ ബ്രസീലും ഫ്രാന്‍സുമാണ് ഈ ലോകകപ്പില്‍ വലിയ സാധ്യതയുള്ളവര്‍, അര്‍ജന്റൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസിയുടെ പ്രതികരണം.
പരിക്കുകള്‍ ആശങ്കയാണ്
അര്‍ജന്റൈന്‍ ടീമില്‍ രണ്ട് പേരുടെ പരിക്കാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്. ഡിബാലയുടേയും എയ്ഞ്ചല്‍ ഡി മരിയയുടേയും. ഫൈനലിസിമയില്‍ ഇറ്റലിയെ വീഴ്ത്തിയും കോപ്പ അമേരിക്കയില്‍ കിരീടം ചൂടിയും അര്‍ജന്റീന ഖത്തറില്‍ കിരീട സാധ്യത വര്‍ധിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ പരിക്ക് ഇവിടെ ആശങ്കപ്പെടുത്തുന്നതായി മെസിയും സമ്മതിക്കുന്നു.
പരിക്കുകള്‍ ആശങ്കയാണ്. മറ്റ് ലോകകപ്പുകളില്‍ നിന്ന് മാറി വ്യത്യസ്തമായൊരു സമയത്താണ് ഖത്തര്‍ ലോകകപ്പിന്റെ ഷെഡ്യൂള്‍. ഡിബാലയ്ക്കും ഡിമരിയക്കും സംഭവിച്ചത് നോക്കുമ്പോള്‍ നമ്മുടെ ആശങ്കയും വര്‍ധിക്കുമെന്നും മെസി പറയുന്നു.
ഈ മാസം ആദ്യം മറ്റൊരു അര്‍ജന്റൈന്‍ മാധ്യമത്തോട് സംസാരിക്കവെ ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് മെസി പറഞ്ഞിരുന്നു. ഖത്തറില്‍ അര്‍ജന്റീന ഫേവറിറ്റുകളാണോ എന്ന് അറിയില്ല. എന്നാല്‍ അര്‍ജന്റീനയുടെ ചരിത്രവും ലോകകപ്പിന് അത് നല്‍കുന്ന പ്രാധാന്യവും നോക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ടോപ് ഫേവറിറ്റുകള്‍ അല്ല അര്‍ജന്റീന, മെസി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ