ഗീലോങ്: 2022 ട്വന്റി 20 ലോകകപ്പിലെ ആദ്യ ഹാട്രിക് ഇന്ത്യാക്കാരന്. യുഎഇക്കു വേണ്ടി കളിച്ച ഇന്ത്യന്‍ വംശജന്‍ കാര്‍ത്തിക് പളനിയപ്പന്‍ മെയ്യപ്പനാണ് ഈ ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മെയ്യപ്പന്റെ ബൗളിങ് പ്രകടനം.
15-ാം ഓവറിലാണ് ഹാട്രിക് പിറന്നത്. ലെഗ് സ്പിന്‍ ബൗളറായ മെയ്യപ്പന്‍, നാലാം പന്തില്‍ ലങ്കന്‍ ബാറ്റര്‍ ഭാനുക രജപക്‌സെയെ കാഷിഫ് ദാവൂദിന്റെ കയ്യിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്കയെ വിക്കറ്റ് കീപ്പര്‍ വൃത്യ അരവിന്ദ് പിടികൂടി.
അടുത്ത പന്തില്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെയും പുറത്താക്കി മെയ്യപ്പന്‍ ഹാട്രിക് നേട്ടം കുറിച്ചു. നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്താണ് കാര്‍ത്തിക് മെയ്യപ്പന്‍ മൂന്നു വിക്കറ്റെടുത്തത്.
ട്വന്റി 20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന അഞ്ചാമത്തെ കളിക്കാരനാണ് കാര്‍ത്തിക് മെയ്യപ്പന്‍. ബ്രെറ്റ് ലി ( ഓസ്‌ട്രേലിയ), കര്‍ട്ടിസ് കാംഫര്‍ ( ദക്ഷിണാഫ്രിക്ക), വാനിന്ദു ഹസരംഗ ( ശ്രീലങ്ക), കാഗിസോ റബാഡ ( ദക്ഷിണാഫ്രിക്ക) എന്നിവരാണ് മുമ്പ് ഹാട്രിക് നേടിയവര്‍.
കാര്‍ത്തിക് മെയ്യപ്പന്‍ ഹാട്രിക് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മത്സരം ലങ്ക 79 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റുചെയ്ത ലങ്ക എട്ടു വിക്കറ്റിന് 152 റണ്‍സെടുത്തപ്പോള്‍, യുഎഇ 73 റണ്‍സിന് എല്ലാവരും പുറത്തായി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ