സൂറിച്ച്: ഒളിംപിക്‌സിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടത്തില്‍ കൈയൊപ്പ് ചാര്‍ത്തി ഇന്ത്യയുടെ അഭിമാന അത്‌ലറ്റ് നീരജ് ചോപ്ര. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗില്‍ നീരജിന് സുവര്‍ണ നേട്ടം. ഡയമണ്ട് ലീഗിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ അത്ലറ്റായും താരം മാറി.
ജാവലിന്‍ ത്രോയില്‍ താരം സ്വര്‍ണം സ്വന്തമാക്കി. 88.44 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് താരം ഡയമണ്ട് ലീഗില്‍ കണ്ടെത്തിയത്.
ഫൗളിലായിരുന്നു താരത്തിന്റെ തുടക്കം. എന്നാല്‍ തന്റെ രണ്ടാം ശ്രമത്തില്‍ സുവര്‍ണ നേട്ടത്തിലേക്ക് താരം ജാവലിന്‍ പായിച്ചു. 88.00 മീറ്റര്‍, 86.11 മീറ്റര്‍, 87.00 മീറ്റര്‍, 83.60 മീറ്റര്‍ ദൂരങ്ങളും പിന്നീടുള്ള നാല് ശ്രമങ്ങളില്‍ താണ്ടി.
ഒളിംപിക്‌സില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാഡ്‌ലെഷ് 86.94 മീറ്റര്‍ താണ്ടി വെള്ളി നേടി. ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് വെങ്കലം. താരം 83.73 മീറ്റര്‍ ദൂരേയ്ക്ക് ജാവലിന്‍ എറിഞ്ഞു.
കഴിഞ്ഞ 13 മാസത്തിനിടെ കളത്തില്‍ മിന്നും ഫോമിലാണ് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍. ഒളിംപിക്‌സിന് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ നീരജ് ഇപ്പോള്‍ ഡയമണ്ട് ലീഗിലും സ്വര്‍ണം സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ