അവസാന മൂന്ന് പന്തുകള്‍ 6,6,6; ഇന്ത്യന്‍ സ്‌കോര്‍ 208ല്‍; മൊഹാലിയില്‍ വെടിക്കെട്ട് തീര്‍ത്ത് ഹര്‍ദിക്

30 പന്തുകള്‍ നേരിട്ട് അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതം ഹര്‍ദിക് 71 റണ്‍സുമായി പുറത്താകാതെ നിന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 209 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് കണ്ടെത്തി. 

ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 30 പന്തുകള്‍ നേരിട്ട് അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതം ഹര്‍ദിക് 71 റണ്‍സുമായി പുറത്താകാതെ നിന്നു. 

അവസാന ഓവര്‍ എറിഞ്ഞ കാമറോണ്‍ ഗ്രീന്‍ ആദ്യ മൂന്ന് പന്തില്‍ മൂന്ന് റണ്‍സാണ് വിട്ടുകൊടുത്തത്. അവസാന മൂന്ന് പന്തുകള്‍ ഹര്‍ദിക് പക്ഷേ നിലംതൊടീച്ചില്ല. തുടരെ മൂന്ന് സിക്‌സുകള്‍ തൂക്കി ഹര്‍ദിക് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തുകയായിരുന്നു.

ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഹര്‍ദിക് പാണ്ഡ്യക്ക് പുറമെ കെഎല്‍ രാഹുലും അര്‍ധ സെഞ്ച്വറി നേടി. താരം 35 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും നാല് ഫോറും സഹിതം 55 റണ്‍സ് കണ്ടെത്തി. നാലാമനായി ക്രീസിലെത്തിയ സൂര്യ കുമാര്‍ യാദവും മികവ് പുലര്‍ത്തി. താരം 25 പന്തുകളില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സെടുത്തു. 

തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ (11), പിന്നാലെ വിരാട് കോഹ്‌ലി (രണ്ട്) എന്നിവരെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ രാഹുല്‍- സൂര്യകുമാര്‍ സഖ്യമാണ് കരകയറ്റിയത്. സ്‌കോര്‍ 100 പിന്നിട്ടപ്പോഴാണ് ഈ സഖ്യം പിരിഞ്ഞത്. 

അക്ഷര്‍ പട്ടേല്‍ (ആറ്), ദിനേഷ് കാര്‍ത്തിക് (ആറ്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഹര്‍ദികിനൊപ്പം ഏഴ് റണ്‍സുമായി ഹര്‍ഷല്‍ പട്ടേല്‍ പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com