ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ്; ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ആദ്യ പോരാട്ടം ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: പുറം വേദനയെ തുടര്‍ന്ന് പുറത്തായ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ശേഷിക്കുന്ന രണ്ട് ടി20 പോരാട്ടങ്ങള്‍ക്കുള്ള ടീമിലേക്കാണ് മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയത്. 

28കാരനായ സിറാജ് അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. അഞ്ച് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20യിലാണ് അവസാനമായി ഇന്ത്യക്ക് കളിച്ചത്. 

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ആദ്യ പോരാട്ടം ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചത്. രണ്ടാം മത്സരം ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം പോര് ഒക്ടോബര്‍ നാലിന് ഇന്‍ഡോറിലും അരങ്ങേറും. 

ബുമ്രയ്ക്ക് പുറം വേദനയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20യില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ടോസിന് തൊട്ടുമുന്‍പാണ് താരം മെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചത്. പിന്നാലെ പരിശോധനയ്ക്ക് വിധേയനാക്കിയ ബുമ്രയ്ക്ക് ആറ് മാസം വരെ വിശ്രമം വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ താരത്തിന്റെ ലോകകപ്പ് ടീമിലെ സാന്നിധ്യവും ചോദ്യ ചിഹ്നത്തിലായി. ബുമ്ര ഇല്ലാത്തത് ലോകകപ്പില്‍ ഇന്ത്യക്ക് വെല്ലുവിളിയാകുന്ന കാര്യമാണ്. 

പുറംവേദന അലട്ടിയതിനെ തുടര്‍ന്ന് ബുമ്രയ്ക്ക് ഏഷ്യാ കപ്പും നഷ്ടമായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ലോകകപ്പും നഷ്ടമാകുന്നത്. 

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ദീപക് ചഹര്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ അംഗങ്ങളായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്വാഭാവികമായും ഇവരില്‍ ഒരാള്‍ ബുമ്രയ്ക്ക് പകരം ടീമില്‍ ഇടം പിടിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com