ഭുവനേശ്വര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ആവേശ് ഖാന്‍ ഹെല്‍മറ്റ് നിലത്തെറിഞ്ഞ് ആഘോഷിച്ചിരുന്നു. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഐപിഎല്‍ അച്ചടക്ക സമിതി താരത്തിന് താക്കീതും പിഴയും ശിക്ഷ ചുമത്തി.
ഈ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ആരാധകര്‍ രണ്ട് തട്ടിലായാണ് പ്രതികരിച്ചത്.
ആവേശ് ഖാന്റെ ആവേശത്തെ പൊതുജന അവബോധത്തിനായി മാറ്റുകയാണ് ഒഡിഷ സംസ്ഥാനത്തെ ഗതാഗത അതോറിറ്റി. വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുന്നതിന്റെ പ്രാധാന്യത്തിലേക്കാണ് അതോറിറ്റി സംഭവം രസകരമായി മാറ്റി വിരല്‍ ചൂണ്ടുന്നത്.
വിജയ റണ്‍ നേടിയ ശേഷം ഹെല്‍മറ്റ് വലിച്ചെറിയുന്ന ആവേശിന്റെ വീഡിയോയും ഒപ്പം ഇതു സംബന്ധിച്ച് വന്ന വാര്‍ത്തയുടെ തലക്കെട്ടും കാണിച്ചു. പിന്നാലെ ഒരു കുറിപ്പും വീഡിയോ അവസാനിക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിയും. കളത്തിന് അകത്തും പുറത്തും നിങ്ങളുടെ സുരക്ഷയ്ക്കാണ് ഹെൽമറ്റെന്നും ഇല്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരുമെന്നും സ്ക്രീനിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
'ഐപിഎല്‍ നല്‍കുന്ന റോഡ് സുരക്ഷാ പാഠങ്ങള്‍- ക്രിക്കറ്റിലും ഇരുചക്ര വാഹനം ഓടിക്കുമ്പോഴും ഹെല്‍മറ്റ് നിങ്ങളുടെ സുരക്ഷയ്ക്കാണ്. അതിനെ ബഹുമാനിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ പിഴ അടയ്‌ക്കേണ്ടി വരും'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടത്. സംഭവം വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ