

മുംബൈ: ഐപിഎല്ലിൽ സ്വന്തം തട്ടകത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെതിരെ വീണുപോയ പോരാട്ടത്തിൽ താരമായത് പേസർ അർഷ്ദീപ് സിങ്. അവസാന ഓവർ എറിഞ്ഞ താരത്തിന്റെ തുടരെയുള്ള രണ്ട് പന്തുകളിൽ ഒടിഞ്ഞത് രണ്ട് സ്റ്റംപുകൾ. ആറ് പന്തിൽ 15 റൺസ് പ്രതിരോധിക്കുക എന്ന സമ്മർദ്ദമുണ്ടാക്കുന്ന അവസ്ഥയെ കൂളായാണ് താരം നേരിട്ടത്. തുടരെയുള്ള രണ്ട് പന്തുകളിൽ കൂറ്റനടിക്കാരായ തിലക് വർമ, ഇംപാക്ട് പ്ലെയറായി രംഗത്തെത്തിയ നേഹൽ വധേര എന്നിവരെയാണ് അർഷ്ദീപ് സ്റ്റംപ് ഒടിച്ച് പറഞ്ഞുവിട്ടത്.
ഈ സംഭവം പഞ്ചാബ് കിങ്സ് ഒരു ക്രൈം നടന്നു എന്ന രീതിയിൽ രസകരമായി ട്വീറ്റ് ചെയ്തിരുന്നു. മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. ഇതിന് രസകരമായാണ് മുംബൈ പൊലീസ് പ്രതികരിച്ചത്. രണ്ട് ട്വീറ്റുകളും നിമിഷങ്ങൾക്കൊണ്ട് വൈറലായി മാറുകയും ചെയ്തു.
ഒരു ക്രൈം റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അർഷ്ദീപ് സ്റ്റംപ് ഒടിക്കുന്ന വീഡിയോ പങ്കിട്ട് കുറിച്ചത്. ഇതിന് പിന്നാലെ മുംബൈ പൊലീസ് മറുപടിയും നൽകി. ഇന്ത്യക്കാർക്ക് ആധാർ എന്ന പോലെ എഫ്ഐആർ ഇടണമെങ്കിൽ ഐപിഎൽ ഫ്രാഞ്ചൈസിക്ക് ഒരു ട്രോഫി വേണമെന്നായിരുന്നു പൊലീസിന്റെ മറുപടി. ഐപിഎല്ലിൽ പഞ്ചാബ് ഇതുവരെ കിരീടം നേടാത്തത് പരോക്ഷമായി ട്രോളിയായിരുന്നു മുംബൈ പൊലീസിന്റെ മറുപടി ട്വീറ്റ്.
നാലോവർ എറിഞ്ഞ അർഷ്ദീപ് 29 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളുമായി താരം വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തും എത്തി. പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തപ്പോൾ മുംബൈക്ക് 201 റൺസ് ബോർഡിൽ ചേർക്കാനേ കഴിഞ്ഞുള്ളു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates