കിവികളെ തകര്‍ത്ത് ചരിത്രമെഴുതി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം; ഇനി ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒപ്പം

978 ഏകദിന മത്സരങ്ങള്‍ കളിച്ച് 594 വിജയങ്ങളുമായി ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്ലാമബാദ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയതിന് പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം പോരാട്ടം ജയിച്ച പാക് ടീം ഏകദിനത്തില്‍ 500 വിജയങ്ങളെന്ന അപൂര്‍വ നേട്ടമാണ് സ്വന്തമാക്കിയത്. ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ മാത്രമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. ഇതോടെ ഇരു ടീമുകള്‍ക്കുമൊപ്പം മൂന്നാം സംഘമായി എലൈറ്റ് പട്ടികയില്‍ പാകിസ്ഥാനും സ്ഥാനം ഉറപ്പിച്ചു. 

978 ഏകദിന മത്സരങ്ങള്‍ കളിച്ച് 594 വിജയങ്ങളുമായി ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് തവണ ഏകദിന ലോകകപ്പും അവര്‍ നേടി. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായ ഇന്ത്യ 1029 മത്സരങ്ങളില്‍ നിന്ന് 539 വിജയവുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 

949 മത്സരങ്ങള്‍ കളിച്ചാണ് പാകിസ്ഥാന്‍ 500 വിജയങ്ങളെന്ന നാഴികക്കല്ല് പിന്നിട്ടത്. 420 മത്സരങ്ങള്‍ തോറ്റു. ഒന്‍പത് മത്സരങ്ങള്‍ ടൈയില്‍ അവസാനിച്ചപ്പോള്‍ 20 മത്സരങ്ങള്‍ ഫലമില്ലാതെ പിരിഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും ഒന്‍പത് മത്സരങ്ങള്‍ ടൈ കെട്ടി. ഇന്ത്യയുടെ 43 മത്സരങ്ങള്‍ ഫലമില്ലാതെ പിരിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയുടെ 34 മത്സരങ്ങളില്‍ ഫലം കണ്ടില്ല. 854 മത്സരങ്ങളില്‍ നിന്നു 411 വിജയങ്ങളുമായി വെസ്റ്റ് ഇന്‍ഡീസാണ് നാലാം സ്ഥാനത്ത്. 654 മത്സരങ്ങള്‍ കളിച്ച് 399 വിജയങ്ങളുമായി ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്ത്. ആറാമതുള്ള ശ്രീലങ്കയ്ക്കും 399 വിജയങ്ങള്‍. അവര്‍ 883 മത്സരങ്ങള്‍ കളിച്ചു. 

ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. മറുപടി പറയാനിറങ്ങിയ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 48.3 ഓവറില്‍ 291 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 

ഫഖര്‍ സമാന്‍ നേടിയ സെഞ്ച്വറിയാണ് പാക് വിജയത്തിന് അടിത്തറയിട്ടത്. താരം 114 പന്തില്‍ 117 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലും സെഞ്ച്വറി നേടി. താരം 113 റണ്‍സ് കണ്ടെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com