ചണ്ഡീഗഢ്: ഐപിഎല്ലിൽ കൂറ്റൻ സ്കോറിന് മുന്നിൽ പഞ്ചാബ് കിങ്സ് വീണു. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന് 56 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത് ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ കൂറ്റൻ സ്കോർ പടുത്തുയർത്തിയ ലഖ്നൗവിനെതിരെ പഞ്ചാബ് പൊരുതിയെങ്കിലും വിജയം സ്വന്തമാക്കാൻ സാധിച്ചില്ല. ലഖ്നൗ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് ബോർഡിൽ ചേർത്തത്. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്റെ പോരാട്ടം 19.5 ഓവറിൽ 201 റൺസിൽ അവസാനിച്ചു.
36 പന്തിൽ 66 റൺസെടുത്ത അഥർവ ടൈഡെ പൊരുതിയെങ്കിലും അതു മതിയായില്ല. താരം എട്ട് ഫോറും രണ്ട് സിക്സും പറത്തി.
റെക്കോർഡ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. പരിക്ക് മാറി തിരിച്ചെത്തിയ ക്യാപ്റ്റൻ ശിഖർ ധവാനെ തുടക്കത്തിൽ തന്നെ അവർക്ക് നഷ്ടമായത്. ഒര റണ്ണാണ് ക്യാപ്റ്റൻ എടുത്തത്. പിന്നാലെ മറ്റൊരു ഓപ്പണർ പ്രഭ്സിമ്രാൻ സിങ് ഒൻപത് റൺസുമായി മടങ്ങി.
മൂന്നാമനായി എത്തിയ അഥർവയുടെ കൂറ്റനടികൾ പഞ്ചാബിന് പ്രതീക്ഷ നൽകി. കൂട്ടിന് സിക്കന്ദർ റാസയും വന്നതോടെ പഞ്ചാബ് ട്രാക്കിലായി. ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. 12ാം ഓവറിൽ സിക്കന്ദർ റാസ മടങ്ങിയതോടെ പഞ്ചാബ് വീണ്ടും പരുങ്ങി. താരം 22 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 36 റൺസാണ് കണ്ടെത്തിയത്. അതിനിടെ അഥർവ അർധ സെഞ്ച്വറി പിന്നിട്ടു.
മൂന്നാമനായി ക്രീസിലെത്തിയ യുവതാരം അഥര്‍വ ടൈഡേ മികച്ച പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബ് ക്യാമ്പില്‍ പ്രതീക്ഷ പരന്നു. നാലാമനായി സിക്കന്ദര്‍ റാസ കൂടി വന്നതോടെ പഞ്ചാബ് സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ 12-ാം ഓവറില്‍ സിക്കന്ദര്‍ റാസയെ മടക്കി യാഷ് ഠാക്കൂര്‍ പഞ്ചാബിന് തിരിച്ചടി സമ്മാനിച്ചു. 22 പന്തില്‍ നിന്ന് 36 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പക്ഷേ മറുവശത്ത് അര്‍ധസെഞ്ചുറി കുറിച്ച് അഥര്‍വ തകര്‍ത്തടിച്ചു.
പിന്നീട് ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റനും സ്കോറിങ് വേഗം കൂട്ടി. അതിനിടെ തകർത്തടിച്ച് നിലയുറപ്പിച്ച അഥർവയെ മടക്കി രവി ബിഷ്ണോയ് കളി വീണ്ടും ലഖ്നൗ വരുതിയിലേക്ക് കൊണ്ടു വന്നു. പിന്നാലെ ലിവിങ്സ്റ്റനും മടങ്ങി. താരം 14 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്തു. ലിവിങ്സറ്റനേയും ബിഷ്ണോയ് തന്നെ മടക്കി.
സാം കറനും വെടിക്കെട്ടിന് തുടക്കമിട്ടെങ്കിലും അധികം വൈകാതെ കീഴടങ്ങി. 11 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 22 റൺസാണ് താരം അടിച്ചെടുത്തത്. പത്ത് പന്തിൽ മൂന്ന് സിക്സുകൾ സഹിതം 24 റൺസെടുത്ത് ജിതേഷ് ശർമയും പ്രതീക്ഷ നൽകിയെങ്കിലും അതും അധികം നീണ്ടല്ല. പിന്നീട് ഒരു ചടങ്ങ് തീർക്കുന്ന ലാഘവത്തിൽ ലഖ്നൗ കാര്യങ്ങൾ അവസാനിപ്പിച്ചു. രാഹുൽ ചഹറും റബാഡയും സംപൂജ്യരായി കൂടാരം കയറി. അവസാന ഓവറിന്റെ അഞ്ചാം പന്തിൽ ഷാരൂഖ് ഖാനും മടങ്ങിയതോടെ പഞ്ചാബിന്റെ പോരാട്ടത്തിനും തിരശ്ശീല വീണു. താരം ആറ് റൺസെടുത്ത് മടങ്ങി.
ലഖ്നൗ നിരയിൽ യഷ് ഠാക്കൂർ നാല് വിക്കറ്റുകൾ വീഴ്ത്തി. നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. രവി ബിഷ്ണോയ് രണ്ടും മാർക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും എടുത്തു.
നേരത്തെ ടോസ് നേടിയ പഞ്ചാബ് ലഖ്‌നൗവിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ അതിവേഗം മടങ്ങിയങ്കിലും കെയ്ല്‍ മേയേഴ്സ് വെടിക്കെട്ട് പ്രകടനം തുടര്‍ന്നു. 24 പന്തില്‍ നിന്ന് നാല് സിക്‌സറും ഏഴ് ഫോറും ഉള്‍പ്പടെ താരം 54 റണ്‍സ് എടുത്തു. മേയേഴ്‌സിന് സമാനമായ രീതിയില്‍ പിന്തുണ നല്‍കി ആയുഷ് ബദോനിയും നിലയുറപ്പിച്ചു. 24 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്താണ് ബദോനി മടങ്ങിയത്.
മാര്‍കസ് സ്റ്റോയിനിസ് ആയിരുന്നു ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 40 പന്തില്‍ നിന്ന് 72 റണ്‍സ് സ്റ്റോയിനിസ് നേടി. ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിങ്‌സ്. നിക്കോളാസ് പുരനും തകര്‍ത്തടിച്ചതോടെ പഞ്ചാബിന്റെ സ്‌കോര്‍ 250 കടന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം 250 കടക്കുന്നത്. പുരന്‍ 45 റണ്‍സ് നേടി. ദീപക് ഹൂഡ 11, ക്രുനാല്‍ പാണ്ഡ്യ അഞ്ച് റണ്‍സും നേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ