ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറന്നിരുന്നു. 17 അംഗ ടീമിനെയാണ് അജിത് അഗര്‍ക്കാറുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. പരിക്കേറ്റ് ദീര്‍ഘ നാളായി പുറത്തു നില്‍ക്കുന്നു കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.
ശ്രേയസ് അയ്യരുടെ പരിക്ക് ഭേദമായെന്നു ബിസിസിഐ വ്യക്തമാക്കി. എന്നാല്‍ കെഎല്‍ രാഹുലിന്റെ പരിക്ക് പൂര്‍ണമായി മാറിയില്ലെന്ന വിവരമാണ് അധികൃതര്‍ പങ്കു വയ്ക്കുന്നത്. ടീമിലുള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഏഷ്യാ കപ്പിലെ തുടക്ക മത്സരങ്ങള്‍ രാഹുലിനു നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുലിനു പുതിയ പരിക്കുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. മെഡിക്കല്‍ സംഘം താരത്തെ നിരീക്ഷിക്കുന്നുണ്ടെന്നും ഏഷ്യാ കപ്പിനു തൊട്ടുമുന്‍പ് താരം പൂര്‍ണമായി ഫിറ്റാകുമെന്നും പ്രതീക്ഷിക്കുന്നു.
രാഹുലിന്റെ പരിക്കു സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി തിരഞ്ഞെടുക്കാന്‍ കാരണമെന്നു അജിത് ആഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ടീം തിരഞ്ഞെടുപ്പു സംബന്ധിച്ചു വലിയ വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്.
സഞ്ജുവിനെ റിസര്‍വ് താരം മാത്രമായി പരിഗണിച്ചതും സമീപ കാലത്ത് ഏകദിനത്തില്‍ ഒരു പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സംപൂജ്യനായി മടങ്ങിയ സൂര്യ കുമാര്‍ യാദവിനെ നിലനിര്‍ത്തിയതും ആരാധകര്‍ ചോദ്യം ചെയ്തു. മത്സര പരിചയമില്ലാത്ത തിലക് വര്‍മയെ ഏഷ്യാ കപ്പ് പോലെയുള്ള നിര്‍ണായക പോരാട്ടത്തിനുള്ള ടീമിലേക്ക് ഉള്‍പ്പെടുത്തിയതും ചില ആരാധകര്‍ ചോദ്യമായി ഉന്നയിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ