വനിതാ താരത്തിന്റെ ചുണ്ടില്‍ ചുംബിച്ച സംഭവം; സ്പാനിഷ് ഫുട്‌ബോള്‍ അധ്യക്ഷനെതിരെ കേസെടുത്ത് ഫിഫ

ലോകകപ്പ് സമ്മാനദാന ചടങ്ങിനിടെ മറ്റു താരങ്ങളെയെല്ലാം അധ്യക്ഷന്‍ കവിളില്‍ ചുംബിച്ചപ്പോള്‍ ജെനിഫറിനെ കെട്ടിപ്പിടിച്ചു ചുണ്ടിലാണ് ലൂയീസ് റൂബിയാലെസ് ചുംബിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

സൂറിച്ച്: വനിതാ ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ സ്‌പെയിന്‍ വനിതാ താരം ജെനിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയീസ് റൂബിയാലസിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ച് ഫിഫ. അധ്യക്ഷനെതിരെ ഫിഫ കേസ് എടുത്തു. ഫിഫയുടെ അച്ചടക്ക സമിതിയാണ് നടപടികള്‍ ആരംഭിച്ചത്. പിന്നാലെ അധ്യക്ഷ സ്ഥാനത്തു നിന്നു രാജി വയ്ക്കാന്‍ റൂബിയാലെസ് സന്നദ്ധത അറിയിച്ചു. 

ഫിഫയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 13ന്റെ ലംഘനമാണ് റൂബിയാലെസിന്റെ പ്രവൃത്തി. കളിക്കാരുടേയും ഒഫീഷ്യലുകളുടേയും കുറ്റകരമായ പെരുമാറ്റം, മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാന നിയമങ്ങളുടെ ലംഘനം, കായിക രംഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്നിവയാണ് ആര്‍ട്ടിക്കിള്‍ 13ല്‍ പറയുന്നത്. 

വിവാദത്തില്‍ സ്‌പെയിനിലെ വനിതാ ഫുട്‌ബോള്‍ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അധ്യക്ഷന്റെ മോശം പെരുമാറ്റത്തിനെതിരെ നാഷണല്‍ സ്‌പോര്‍സ് കൗണ്‍സിലില്‍ പരാതിയും നല്‍കിയിരുന്നു.

വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ചരിത്രമെഴുതി സ്‌പെയിന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെയാണ് വിവാദ സംഭവങ്ങള്‍. ലോകകപ്പ് സമ്മാനദാന ചടങ്ങിനിടെ മറ്റു താരങ്ങളെയെല്ലാം അധ്യക്ഷന്‍ കവിളില്‍ ചുംബിച്ചപ്പോള്‍ ജെനിഫറിനെ കെട്ടിപ്പിടിച്ചു ചുണ്ടിലാണ് ലൂയീസ് റൂബിയാലെസ് ചുംബിച്ചത്. അധ്യക്ഷന്റെ പെരുമാറ്റം തനിക്ക് ഇഷ്ടമായില്ലെന്നു വ്യക്തമാക്കി ജെനിഫര്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് വിവാദം ആളിക്കത്തിയത്. 

റൂബിയാലെസിന്റെ പെരുമാറ്റം തനിക്ക് ഇഷ്ടമായില്ലെന്നു ജെനിഫര്‍ തുറന്നടിച്ചതോടെ വലിയ വിമര്‍ശനമാണ് അധ്യക്ഷനു നേരെ ഉയര്‍ന്നത്. പിന്നാലെ റൂബിയാലസ് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. 

അധ്യക്ഷന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചെങ്കിലും റൂബിയാലെസും താനുള്‍പ്പെടെയുള്ള വനിതാ താരങ്ങളും തമ്മില്‍ നല്ല ബന്ധമാണെന്നും ആ നീക്കം അപ്രതീക്ഷിതമായിരുന്നുവെന്നു മാത്രമേയുള്ളുവെന്നും ജെനിഫര്‍ വ്യക്തമാക്കിയിരുന്നു. വിജയ നിമിഷത്തില്‍ സ്വാഭാവികമായി സംഭവിച്ചതാകാം അതെന്നും അവര്‍ വിശദീകരിച്ചു.  

എന്നാല്‍ അധ്യക്ഷന്റെ പെരുമാറ്റം സ്‌പെയിനില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കണ്ടതെന്നു സ്പാനിഷ് മാധ്യമങ്ങള്‍ തുറന്നടിച്ചു. കിരീട നേട്ടത്തിന്റെ ശോഭ കെടുത്തുന്ന ഇടപെടലാണ് റൂബിയാലെസിന്റെ ഭാഗത്തു നിന്നു വന്നതെന്നും മാധ്യമങ്ങള്‍ വിമര്‍ശിച്ചു. 

ഇതോടെയാണ് റൂബിയാലെസ് ക്ഷമ പറഞ്ഞ് എത്തിയത്. ചെയ്തത് പൂര്‍ണമായും തെറ്റാണ്. അക്കാര്യം സമ്മതിക്കുന്നു. ഒരു ദുരുദ്ദേശവും അതിനു പിന്നില്‍ ഇല്ല. ആ നിമിഷത്തെ ആവേശത്തില്‍ പറ്റിപ്പോയതാണ്. ആ സമയത്തു അതൊരു സ്വാഭാവിക കാര്യം മാത്രമായിരുന്നു. എന്നാല്‍ പുറത്ത് അങ്ങനെ ആയിരുന്നില്ലെന്നു റൂബിയാലെസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com