പേസിന്റെ മാരക വേര്‍ഷനുമായി അര്‍ഷ്ദീപും ആവേശും; പൊരുതി ഫെലുക്വാവോ, ഇന്ത്യക്ക് ജയിക്കാന്‍ 117 റണ്‍സ്

49 പന്തുകള്‍ നേരിട്ട് 34 റണ്‍സുമായി ഒരു ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ആന്റില്‍ ഫെലുക്വാവോയുടെ ചെറുത്തു നില്‍പ്പാണ് അവരുടെ സ്‌കോര്‍ 100 എങ്കിലും കടത്തിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on
2 min read

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനം ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 117 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും 27.3 ഓവറില്‍ 116 റണ്‍സിനു പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തു കാട്ടി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി അര്‍ഷ്ദീപ് സിങും നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കി ആവേശ് ഖാനും ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞു.

പത്തോവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് അര്‍ഷ്ദീപ് ആഘോഷിച്ചത്. നാല് വിക്കറ്റുകള്‍ ആവേശ് ഖാന്‍ സ്വന്തമാക്കി. താരം എട്ടോവറില്‍ 27 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ നേടിയത്. ആവേശ് ഖാന്റേയും ഏദിനത്തിലെ മികച്ച പ്രകടനമാണിത്. ശേഷിച്ച ഒരു വിക്കറ്റ് കുല്‍ദീപ് യാദവും പിഴുതു. താരം 2.3 ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്. 

49 പന്തുകള്‍ നേരിട്ട് 34 റണ്‍സുമായി ഒരു ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ആന്റില്‍ ഫെലുക്വാവോയുടെ ചെറുത്തു നില്‍പ്പാണ് അവരുടെ സ്‌കോര്‍ 100 എങ്കിലും കടത്തിയത്. താരത്തെ കൂടാതെ അരങ്ങേറ്റക്കാരന്‍ നാന്ദ്രെ ബര്‍ഗറും പിടിച്ചു നിന്നു. ബര്‍ഗര്‍ 32 പന്തുകള്‍ ചെറുത്തു ഏഴ് റണ്‍സുമായി മടങ്ങി. താരത്തെ തന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് മൂന്നാം പന്തില്‍ മടക്കി ഇന്നിങ്‌സിനു വിരാമമിട്ടു. അവസാന ഘട്ടത്തില്‍ ടബ്‌രൈസ് ഷംസി (11) റണ്‍സുമായി പുറത്താകാതെ നിന്നു. 

രണ്ടാം ഓവറിന്റെ നാല്, അഞ്ച് പന്തുകളില്‍ വിക്കറ്റെടുത്തു തുടങ്ങിയ അര്‍ഷ്ദീപ് സിങ് അവരെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. അഞ്ച്, ആറ് വിക്കറ്റുകള്‍ ഒറ്റ ഓവറില്‍ വീഴ്ത്തി ആവേശ് ഖാനും ആവേശത്തിലായി. തൊട്ടടുത്ത തന്റെ ഓവറുകളിലും താരം വിക്കറ്റുകള്‍ പിഴുതു. 

തുടക്കത്തില്‍ മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നാലെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ടോണി ഡെ സോര്‍സി എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ അതും അര്‍ഷ്ദീപ് പൊളിച്ചു. 

ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ്, പിന്നാലെ എത്തിയ റസ്സി വാന്‍ഡര്‍ ഡുസ്സന്‍ എന്നിവരെ തുടരെ വീഴ്ത്തി അര്‍ഷ്ദീപ് സിങാണ് അവരെ ഞെട്ടിച്ചത്. പിന്നാലെ സോര്‍സിയേയും വീഴ്ത്തി താരം വിക്കറ്റ് നേട്ടം മൂന്നാക്കി. തുടക്കത്തിലെ വീഴ്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സോര്‍സി (22 പന്തില്‍ 28) പുറത്തായത്. താരം രണ്ട് വീതം സിക്‌സും ഫോറും പറത്തി. 

സ്‌കോര്‍ 52ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഹെയ്ന്റിച് ക്ലാസനെ അര്‍ഷ്ദീപ് പുറത്താക്കി നാലാം വിക്കറ്റ് സ്വന്തമാക്കി. താരം ആറ് റണ്‍സെടുത്തു മടങ്ങി. 

തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ ആവേശ് ആദ്യ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ (12) മടക്കി. തൊട്ടു പിന്നാലെ എത്തിയ വിയാന്‍ മള്‍ഡറെ താരം ഗോള്‍ഡന്‍ ഡക്കാക്കി. അവസാന പ്രതീക്ഷയായിരുന്നു ഡേവിഡ് മില്ലര്‍ (2), കേശവ് മാഹാരാജ് (4) എന്നിവരെയും പിന്നാലെ ആവേശ് തന്നെ മടക്കി.

തന്റെ രണ്ടാം സ്‌പെല്‍ എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ഫെലുക്വാവോയുടെ ചെറുത്തു നില്‍പ്പിനു തിരശ്ശീലയിട്ടു. അവേശ് ഖാന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com