

പെര്‍ത്ത്: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം. 450 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ വെറും 89 റണ്‍സില്‍ പുറത്തായി. ഓസീസിനു 360 റണ്‍സ് ജയം. ഒരു ദിവസം ശേഷിക്കെയാണ് ഓസീസ് ജയം.
ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 487 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സ് ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് 271 റണ്‍സില്‍ അവസാനിച്ചു. 216 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ മാരക പേസാണ് പാകിസ്ഥാനെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. കൂറ്റൻ ലക്ഷ്യത്തിലേക്ക് പൊരുതാൻ പോലും അവർ ആർജവം കാണിച്ചില്ല. നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റെടുത്തു.
24 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. ബാബര്‍ അസം (14), ഇമാം ഉള്‍ ഹഖ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഓസ്‌ട്രേലിയക്കായി തിളങ്ങിയത്. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഇന്നിങ്സിലേക്ക് കാര്യമായ സംഭാവന നല്‍കി. ഖവാജ 90 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായി പുറത്താകാതെ നിന്നു. സ്മിത്ത് 45 റണ്‍സും കണ്ടെത്തി. ഒന്നാം ഇന്നിങ്സില്‍ 164 റണ്‍സെടുത്ത് ഓസീസ് ഇന്നിങ്സിനു കരുത്തായ ഡേവിഡ് വാര്‍ണര്‍ രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തില്‍ മടങ്ങി.
പാകിസ്ഥആനു വേണ്ടി ഖുറം ഷഹ്സാദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ അഫ്രീദി, ആമെര്‍ ജമാല്‍ ഒരോ വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്സില്‍ മികച്ച രീതിയില്‍ മുന്നേറിയ പാക് തകര്‍ച്ച ക്ഷണത്തിലായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനത്തില്‍ ശേഷിച്ച എട്ട് വിക്കറ്റുകള്‍ വെറും 139 റണ്‍സില്‍ അവര്‍ക്ക് നഷ്ടമായി.
ഇമാം ഉള്‍ ഹഖ് (62) ആണ് അവരുടെ ടോപ് സ്‌കോറര്‍. അബ്ദുല്‍ ഷഫീഖ് (42), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (30) എന്നിവരും പിടിച്ചു നിന്നു. സൗദ് ഷക്കീല്‍ (28), അഘ സല്‍മാന്‍ (പുറത്താകാതെ 28), മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (21) എന്നിവരും പൊരുതാനുള്ള ശ്രമം നടത്തി. മറ്റൊരാളും തിളങ്ങിയില്ല.
നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെറിഞ്ഞ എല്ലാവരും ഓസീസിനായി വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്കായി അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ മിന്നും ഫോമില്‍ ബാറ്റ് വീശി. താരം 164 റണ്‍സെടുത്തു. 16 ഫോറും നാല് സിക്‌സും സഹിതമാണ് വാര്‍ണറുടെ ഇന്നിങ്‌സ്.
മിച്ചല്‍ മാര്‍ഷ് (90), ഉസ്മാന്‍ ഖവാജ (41), ട്രാവിസ് ഹെഡ്ഡ് (40), അലക്‌സ് കാരി (34), സ്റ്റീവ് സ്മിത്ത് (31) എന്നിവരും തിളങ്ങി. പാകിസ്ഥാന് വേണ്ടി ആമിര്‍ ജമാല്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഖുറം ഷഹ്‌സാദ് രണ്ട് വിക്കറ്റുകളും ഷഹീന്‍ അഫ്രീദി, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്പെ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates